കപിൽ മിശ്രയുടെ 'പാകിസ്താൻ' ട്വീറ്റ് പിൻവലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: ബിജെപി നേതാവ് കപിൽ മിശ്രയുടെ വിവാദ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ട്വീറ്റ് മതസ്പർദ്ദ വളർത്തുന്നുവെന്ന ബോധ്യമായതിനെ തുടർന്നാണ് നടപടി. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാണ് കപിൽ മിശ്ര. ദില്ലി തിരഞ്ഞെടുപ്പിനെ ഇന്ത്യാ- പാകിസ്താൻ പോരാട്ടത്തോട് താരതമ്യം ചെയ്ത ട്വീറ്റാണ് വിവാദമായത്.
തമിഴ്നാട്ടിലും ബിജെപിക്ക് അടി തെറ്റുന്നു, ബിജെപി ബന്ധം ഉപേക്ഷിക്കാൻ അണ്ണാ ഡിഎംകെയുടെ നീക്കം!
വിവാദ ട്വീറ്റ് നിക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി ചീഫ് ഇലക്ടറൽ ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്തെഴുതിയിരുന്നു. കപിൽ മിശ്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.
അരവിന്ദ് കെജ്രിവാൾ സർക്കാരിലെ മന്ത്രിയായിരുന്ന കപിൽ മിശ്ര ഫെബ്രുവരി എട്ടിന് ദില്ലിയിൽ നടക്കുന്നത് ഇന്ത്യാ- പാകിസ്താൻ പോരാട്ടമാണെന്ന് ട്വീറ്റിൽ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷം പാകിസ്താന്റെ ഭാഷയാണ് സംസാരിക്കുന്നതെന്നും ആരോപണം ഉയർത്തിയിരുന്നു. മറ്റൊരു ട്വീറ്റിൽ ദില്ലിയിൽ മിനി പാകിസ്താൻ നിർമിക്കപ്പെടുന്നു എന്ന് നടത്തിയ പരാമർശവും വിവാദമായി.
അതേ സമയം നോട്ടീസ് ലഭിച്ചുവെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നുമായിരുന്നു കപിൽ മിശ്രയുടെ പ്രതികരണം. താൻ പൊതുവായി ഒരു അഭിപ്രായം പറഞ്ഞതാണെന്നും തിരഞ്ഞെടുപ്പ് റാലിയിലോ പ്രസംഗത്തിലോ നടത്തിയ അഭിപ്രായ പ്രകടനമല്ലെന്നും കപിൽ മിശ്ര പറയുന്നു.
ഒരു മതത്തിനോ, സമുദായത്തിനോ, ഭാഷയ്ക്കോ എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. ഇതുവഴി എന്തെങ്കിലും തിരഞ്ഞെടുപ്പ് ആനൂകൂല്യം നേടാനോ ശ്രമിച്ചിട്ടില്ല. ഈ രാജ്യത്ത് സത്യം പറയുന്നത് കുറ്റമല്ലെന്നും കപിൽ മിശ്ര പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മോഡൽ ടൗണിൽ നിന്നാണ് കപിൽ മിശ്ര മത്സരിക്കുന്നത്.