എക്‌സിറ്റ് പോള്‍ ഫലം സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. എക്‌സിറ്റ് പോള്‍ സംബന്ധിച്ച് ഒരു പോസ്റ്റിനെ കുറിച്ച് ചില പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇത്തരം പോസ്റ്റുകള്‍ ഉപയോക്താവ് തന്നെ നീക്കം ചെയ്തതായി ട്വിറ്റര്‍ പിന്നീട് അറിയിച്ചു.
പരാതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ലെങ്കിലും ഒരു പരാതി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അത് ഉപയോക്താവ് തന്നെ പിന്‍വലിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മെയ് 19നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുക.
ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സര്‍വേ ഫലം പ്രവചിച്ച മൂന്ന് മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 എ പ്രകാരം 'ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വ്യക്തികള്‍ എക്‌സിറ്റ് പോള്‍ നടത്തുകയോ പ്രിന്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് മീഡിയ മുഖേന പ്രസിദ്ധീകരിക്കയോ പരസ്യമാക്കുകയോ ചെയ്യരുത്. ഈ നിരോധനം വോട്ടെടുപ്പ് ആരംഭിച്ച മണിക്കൂറുകള്‍ മുതല്‍ എല്ലാ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷവും അരമണിക്കൂര്‍ വരെ തുടരും.
ഈ വകുപ്പിലെ നിര്‍ദ്ദേശം പാലിക്കാത്ത ഏതൊരാള്‍ക്കുമെതിരെ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ഈടാക്കാവുന്ന കേസെടുക്കാവുന്നതാണ്. ഈ നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് മേയ് 19ന് നടക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ