ചട്ടലംഘനം: അസംഖാനും അമിത് ഷായ്ക്കും വിലക്ക്
ദില്ലി: മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്കുള്ള ശക്തമായ താക്കീതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച നല്‍കിയത്. ചെറുമീനുകളെയല്ല, ബി ജെ പി ദേശീയ സെക്രട്ടറിയും നരേന്ദ്ര മോദിയുടെ വലംകൈയ്യുമായ അമിത് ഷാ, എസ് പി നേതാവ് അസംഖാന്‍ എന്നീ വമ്പന്‍ സ്രാവുകളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കിയാണ് കമ്മീഷന്‍ ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ കാത്തത്.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പോലും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചതിനാണ് ഉത്തര്‍ പ്രദേശിലെ മന്ത്രി കൂടിയായ അസം ഖാനെ കമ്മീഷന്‍ വിലക്കിയത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ പട്ടി എന്നും ഗുണ്ട എന്നും വിളിച്ച് അസം ഖാന്‍ വേറെയും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ ബഹുമാനുവും സാമുദായിക സഹിഷ്ണുതയുമില്ലാത്ത നേതാക്കളെ പ്രചാരണരംഗത്ത് വേണ്ട എന്ന പൊതുവികാരം പ്രതിഫലിക്കുന്നതാണ് കമ്മീഷന്റെ നടപടി.
മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജാട്ട് സമുദായാംഗങ്ങളോട് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്തതിനാണ് നരേന്ദ്ര മോദിയുടെ വലംകൈയും ബി ജെ പി ഇലക്ഷന്‍ ക്യാംപെയ്ന്‍ മാസ്റ്റര്‍മൈന്‍ഡുമായ അമിത് ഷായ്ക്ക് വിലക്ക് നേരിടേണ്ടി വന്നത്. വോട്ടിംഗിലൂടെ പ്രതികാരം എന്ന മാതൃകാപരമായ ആഹ്വാനമായിരുന്നു അതെങ്കിലും വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകും പ്രസ്താവന എന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്.
ബലാത്സംഗം ആണ്‍കുട്ടികളുടെ കൈപ്പിഴ മാത്രമാണ്, അതിന് വധശിക്ഷ അധികമാണ് എന്ന് പ്രസംഗിച്ച മുലായം സിംഗ് യാദവ്, ബലാത്സംഗത്തിന് ഇരയായ സ്ത്രീക്കും വധശിക്ഷ വിധിക്കണം എന്ന് പറഞ്ഞ എസ് പി നേതാവ് അബു ആസ്മി, വോട്ട് പിടിക്കാന്‍ പാസ്റ്റര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തു എന്ന് ആരോപണം നേരിടുന്ന ശശി തരൂര്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ശീലമാക്കിയ ബേനി പ്രസാദ് വര്‍മ മുതലായവരുടെ കാര്യത്തിലും തിരഞ്ഞെടുപ്പ് കമ്മീശന്‍ യുക്തമായ നടപടികള്‍ എടുക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.