മുഹമ്മദ് ഫൈസലിന്റെ അയോഗ്യത നീങ്ങി, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ദില്ലി: ലക്ഷദ്വീപിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വധശ്രമക്കേസില്‍ സിറ്റിംഗ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അടുത്തിടെയാണ് ലക്ഷദ്വീപില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27ന് ആയിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരുന്നു. ഇതോടെ മുഹമ്മദ് ഫൈസല്‍ അയോഗ്യനായി. തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. പിന്നാലെ മുഹമ്മദ് ഫൈസല്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിധി ഹൈക്കോടതി മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലിന് എംപിയായി തുടരാം. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാമത്തെ വകുപ്പ് പ്രകാരം ക്രിമനല്‍ കേസില്‍ അകപ്പെട്ട ജനപ്രതിനിധിയുടെ ശിക്ഷ സ്റ്റേ ചെയ്താല്‍ തിരഞ്ഞെടുപ്പിലെ അയോഗ്യത മാറിക്കിട്ടും.
കടം കയറി,കാർ പോയി, 30,000 തന്നിടത്ത് 500 രൂപ കൂലി; സൂപ്പർ ഡാൻസർ വിജയി പ്രശാന്തിന്റെ ജീവിതം ഇങ്ങനെ
2009ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടിരുന്നത്. എംപിക്കൊപ്പം മറ്റ് രണ്ട് പ്രതികളുമുണ്ട്. പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് കവരത്തി കോടതി വിധിച്ചത്. പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മുഹമ്മദ് ഫൈസലിന്റെ അമ്മാവന്‍ പടിപ്പുര ഹുസൈന്‍, സഹോദരന്‍ മുഹമ്മദ് അമീന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികളും മുന്‍ കോണ്‍ഗ്രസ് നേതാവ് പിഎം സയീദിന്റെ മകളുടെ ഭര്‍ത്താവായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തമ്മില്‍ ഏറ്റുമുട്ടിരുന്നു. ഈ സംഭവത്തിലാണ് കേസ്.
മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധിയും ശിക്ഷാ വിധിയും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതിനിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. തിടുക്കപ്പെട്ടുളള നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത് എന്ന് എംപി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ ആയിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്.