പ്രധാനമന്ത്രിയുടെ കത്തിന് പൂട്ടിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍: വാട്സാപ്പ് വഴിയുള്ള സന്ദേശം തടഞ്ഞു
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്സാപ്പിലൂടെ അയക്കുന്ന കത്തുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാട്സാപ്പ് വഴി ജനങ്ങളിലേക്ക് നേരിട്ട് അയക്കുന്ന വികസിത് ഭാരത് കത്തുകളാണ് പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന തരത്തിലുള്ള സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം ജനങ്ങള്‍ക്ക് അയച്ചിരുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വികസിത് ഭാരത് സന്ദേശങ്ങൾ അടിയന്തരമായി നിർത്താനും കേന്ദ്രസർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. കംപ്ലയിൻസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വാട്സാപ്പ് വഴിയുള്ള പ്രധാനമന്ത്രിയുടെ കത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് കമ്മീഷന്‍ ഇലക്ട്രോണിക് മന്ത്രാലയത്തില്‍ നിന്നും വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ കത്ത് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ വരുന്നതിന് മുമ്പ് മാർച്ച് 15 നാണ് അയച്ചത്. നെറ്റ് വർക്കിലെ പ്രശ്നങ്ങള്‍ കാരണം അവയില്‍ ചില വൈകി വന്നത് ആയിരിക്കാമെന്നുമായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.
ഏപ്രിൽ 19 നും ജൂൺ 1 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ മാർച്ച് 16 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. എന്നാല്‍ ഇതിന് ശേഷവും പ്രധാനമന്ത്രിയുടെ സന്ദേശം ഫോണുകളിലേക്ക് എത്തിക്കൊണ്ടിരുന്നു.
സർക്കാരിൻ്റെ വിവിധ നയങ്ങളും പദ്ധതികളും എടുത്തുകാണിച്ചുകൊണ്ട് മന്ത്രാലയം അയച്ച സന്ദേശത്തിൽ ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആവശ്യപ്പെടുന്നുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും ഉൾപ്പെടെ തൻ്റെ സർക്കാർ കൈക്കൊണ്ട ചരിത്രപരമായ പല തീരുമാനങ്ങളും കത്തില്‍ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.
പൗരന്മാരെ "എൻ്റെ പ്രിയപ്പെട്ട കുടുംബാംഗം" എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തനിക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായി പറയുന്നു. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിത നിലവാരം ഉയർത്താൻ തൻ്റെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, കഴിഞ്ഞ 10 വർഷമായി അവരുടെ ജീവിതത്തിൽ ഉണ്ടായ പരിവർത്തനമാണ് അതിൻ്റെ ഏറ്റവും വലിയ നേട്ടമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications