പശ്ചിമ ബംഗാളിലേക്ക് പ്രത്യേക കേന്ദ്ര സേന; അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് കേന്ദ്ര സേനയെ പ്രത്യേകമായി അയച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. 'കേന്ദ്ര പോലീസ് സേനയെ പശ്ചിമ ബംഗാളിലേക്ക് പ്രത്യേകമായി അയച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലോക്സഭ - നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും മുൻകൂറായി മേഖലാ വിന്യാസത്തിനായി കേന്ദ്ര പോലീസ് സേനയെ പതിവായി, പൊതുവായ നടപടിക്രമത്തിന്റെ ഭാഗമായി അയക്കാറുള്ളതാണ്'-തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
പ്രത്യേകിച്ചും, മുൻകൂട്ടി അവലോകനം ചെയ്തും, രാഷ്ട്രീയ പാർട്ടികൾ, മറ്റു ബന്ധപ്പെട്ടവർ ഉൾപ്പെടെയുള്ളവരിൽ നിന്നും വ്യക്തമായ വിവരശേഖരത്തിലൂടെയും, നിര്‍ണ്ണായകവും സങ്കീർണവുമായ മേഖലകൾ എന്ന് മനസിലാക്കിയതുൾപ്പടെയുള്ള മേഖലകളിലാണ് ഇത് നടപ്പാക്കി വരുന്നത്. 1980കളുടെ അവസാനം മുതൽ ഇത് നടപ്പിലാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലേക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തേക്കും കേന്ദ്ര സേനയെ അയച്ചിട്ടുണ്ട്.
കേന്ദ്ര സേനാവിന്യാസത്തിനുള്ള ഉത്തരവുകൾ ഈ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശത്തെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കും 2021 ഫെബ്രുവരി 16 ന് തന്നെ നൽകിയുണ്ട്. പ്രചരിക്കുന്നു വാര്‍ത്തകളില്‍ അസ്വാഭാവികമായതോ ആശങ്കപ്പെടേണ്ടതായോ ഒന്നും ഇല്ലെന്നും കമ്മീഷന് അറിയിച്ചു.