അശോക് ലവാസയുടെ ഭാര്യയെ കുടുക്കാൻ ആദായനികുതി വകുപ്പ്: നികുതി തട്ടിപ്പിൽ ഐടി നോട്ടീസ്
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ ഭാര്യക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നിരവധി കമ്പനികളുടെ സ്വതന്ത്ര ഡയക്ടറെന്ന നിലയിലുള്ള സമ്പാദ്യത്തെ തുടർന്നാണ് ആദായനികുതി വകുപ്പിന്റെ നീക്കം. എസ്ബിഐയിൽ നിന്ന് 2005ൽ വിരമിച്ച നോവൽ സിംഗ് അശോക് ലവാസ തിരഞ്ഞെുപ്പ് കമ്മീഷണറായ ശേഷമാണ് ഇവർ കമ്പനികളുടെ ഡയറക്ടറുടെ പദവി ഏറ്റെടുത്തത്.
ആദായനികുതി വകുപ്പ് കുറച്ച് മാസങ്ങളായി ഈ കേസ് അന്വേഷിച്ചിവരികയായിരുന്നു. തുടർന്നാണ് നികുതി തട്ടിപ്പിനും ഒന്നിലധികം സ്ഥാപനങ്ങളുടെ ഡയറക്ടർ പദവിയിലിരിക്കുന്നതിനും 2015- 2017 നും ഇടയിൽ നടന്ന നികുതി തട്ടിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്. 2018 ജനുവരി 23നാണ് അശോക് ലവാസയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്. തൊട്ടുമുമ്പത്തെ വർഷമാണ് അദ്ദേഹം കേന്ദ്ര ഫിനാൻസ് സെക്രട്ടറിയായി വിരമിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനിട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്ക്കുമെതിരെ ഉയർന്ന 11 പരാതികളിൽ ക്ലീൻ ചിറ്റ് നൽകാനുള്ള നീക്കത്തെ എതിർത്തത് അശോക് ലവാസയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലഭിച്ച പരാതികളിൽ ക്ലീൻ ചിറ്റ് നൽകിയതും വാർത്തയായിരുന്നു. സെപ്തംബർ 23നാണ് ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.