ബിജെപി എംപി സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കും; 70 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചെന്ന് കണ്ടെത്തൽ
അമൃത്സർ: ഗുർദാസ്പൂർ എംപിയും നടനുമായ സണ്ണി ഡിയോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ അനുവദനീയമായതിലും അധികം തുക ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 70 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി അനുവദിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ തുക ബിജെപി എംപി ചെലവഴിച്ചെന്നാണ് കണ്ടെത്തൽ. ഇതോടെ സണ്ണി ഡിയോളിന് എംപി സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്.
കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?
ഗുർദാസ്പൂർ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ റിപ്പോർട്ട് അയച്ചിട്ടുണ്ട്. 78, 51,592 രൂപ സണ്ണി ഡിയോൾ ചെലവഴിച്ചതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അനുവദനീയമായ തുകയിൽ നിന്നും 8.5 ലക്ഷം രൂപയാണ് അധികമായി ചെലവഴിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവ് സുനിൽ ജഖാറായിരുന്നു സണ്ണി ഡിയോളിന്റെ എതിർ സ്ഥാനാർത്ഥി. 61,36,058 രൂപയാണ് സുനിൽ ജഖാറയുടെ തിരഞ്ഞെടുപ്പ് ചെലവെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 17ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ സണ്ണി ഡിയോൾ മാത്രമാണ് അനുവദനീയമായ തുകയിൽ നിന്നും അധികം ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് ചെലവുകളുടെ വിശദമായ കണക്ക് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ഗുർദാസ്പൂർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സണ്ണി ഡിയോളിന് കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.
പരമാവധി അനുവദിച്ചിട്ടുള്ള തുകയിൽ നിന്നും കൂടുതൽ തുക ചെലവഴിച്ചതായി കണ്ടെത്തിയാൽ എംപിക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകിയിരുന്നു. കൂടുതൽ തുക ചെലവഴിച്ച സ്ഥാനാർത്ഥിയെ അയോഗ്യനാക്കാനും രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ട്. 82,459 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോൾ വിജയിച്ചത്. വർഷങ്ങളായി ഗുർദാസ്പൂർ എംപിയായിരുന്ന വിനോദ് ഖന്നയുടെ മരണത്തോടെയാണ് സണ്ണി ഡിയോൾ ഇവിടെ സ്ഥാനാർത്ഥിയാകുന്നത്.