Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷ് രാജിവച്ചു; രാഹുലിന് അടി, ആര്‍ക്കുമില്ലാതെ ഗോവയും മണിപ്പൂരും! മല്‍സരിക്കില്ലെന്ന് ഇറോം

പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തി. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപിയും വന്‍ കുതിച്ചുചാട്ടം കാഴ്ചവച്ചു. നാല് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്

ദില്ലി: സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് അദ്ദേഹം രാജികത്ത് സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഞായറാഴ്ച ചേരും. യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും.

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കോണ്‍ഗ്രസില്‍ രാഹുലിനെതിരേ പടയൊരുക്കത്തിന് കളമൊരുക്കിയിട്ടുണ്ട്. ശക്തനായ നേതൃത്വമാണ് വേണ്ടതെന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടിയേല്‍ക്കുന്നത് രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ആയിരിക്കുകയാണ്. അതിന്റെ അനുരണനങ്ങള്‍ വരുംദിവസങ്ങളില്‍ പ്രകടമാവും.

ഇറോം ശര്‍മിള ഇനി മല്‍സരിക്കില്ല

മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശര്‍മിള ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ഇബോബി സിങിനെതിരേ ജനവധി തേടിയ അവര്‍ക്ക് നൂറ് വോട്ട് പോലും കിട്ടാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനം.

മണിപ്പൂര്‍ ആര്‍ക്കും കിട്ടിയില്ല

ഗോവയിലും മണിപ്പൂരിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ കോണ്‍ഗ്രസിന് 27 സീറ്റ് ലഭിച്ചു. തൊട്ടുപിന്നിലുള്ള ബിജെപിക്ക് 22 സീറ്റും കിട്ടി. ഇടത് ഒരു സീറ്റ് നേടിയപ്പോള്‍ സ്വതന്ത്രരടക്കമുള്ളവര്‍ 10 സീറ്റില്‍ വിജയിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും സര്‍ക്കാരുണ്ടാക്കാം

സ്വതന്ത്രരെ ചേര്‍ത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത. 31 സീറ്റിന്റെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. അതുകൊണ്ട് തന്നെ ബിജെപിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. കേന്ദ്രത്തില്‍ അധികാരത്തിലുള്ളതിനാല്‍ ബിജെപിയെ സ്വതന്ത്രര്‍ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് വരും ദിവസങ്ങള്‍ മറുപടി നല്‍കും.

ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറ്റം, പക്ഷേ...

ഗോവയില്‍ ഭരണകക്ഷിയായ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് മുന്നേറി. ആകെയുള്ള 40 സീറ്റില്‍ 18 എണ്ണം കോണ്‍ഗ്രസ് നേടി. ബിജെപി 14, മറ്റുള്ളവര്‍ എട്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പര്‍സേക്കര്‍ പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

സ്വതന്ത്രരെ ചാക്കിലാക്കാന്‍ നീക്കം

ആംആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ലെന്നതാണ് ഗോവ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയത്. ഗോവയില്‍ വന്‍ പ്രചാരണമാണ് ആം ആദ്മി പാര്‍ട്ടി നടത്തിയിരുന്നത്. നിലവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകളുണ്ട്. സ്വതന്ത്രരെ ചാക്കിലാക്കാന്‍ സാധിക്കുന്നവര്‍ സര്‍ക്കാര്‍ രൂപീകരിക്കും.

നാല് സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുമെന്ന് അമിത് ഷാ

അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്. പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തി. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപിയും വന്‍ കുതിച്ചുചാട്ടം കാഴ്ചവച്ചു. നാല് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. മണിപ്പൂരിലും ഗോവയിലും സ്വതന്ത്രരുടെ പിന്തുണ നേടി പാര്‍ട്ടി ഭരണത്തിലെത്തുമെന്ന സൂചനയാണ് അമിത് ഷാ നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+