നാല് കോടി മുസ്ലീങ്ങള്‍... എന്നിട്ടും ഒറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താത്ത ബിജെപി; എങ്ങനെ?
ലഖ്‌നൗ: നാല് കോടിയോളം മുസ്ലീം ജനസംഖ്യയുളള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം വരും ഇത്. എന്നാല്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ഉണ്ടായിരുന്നില്ല.
എന്നിട്ടും ഞെട്ടിക്കുന്ന വിജയമാണ് ബിജെപി ഉത്തര്‍ പ്രദേശില്‍ സ്വന്തമാക്കിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയ്ക്ക് അനുകൂലമായിരുന്നെങ്കിലും, അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തിളങ്ങുന്ന വിജയം ബിജെപി സ്വന്തമാക്കുകയായിരുന്നു.
എങ്ങനെയാണ് ബിജെപി ഉത്തര്‍ പ്രദേശില്‍ ബിജെപി ഇത്രയും ശക്തമായ വിജയം നേടിയത്? കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ഉത്തര്‍ പ്രദേശ് തൂത്തുവാരുകയായിരുന്നു.

ഉത്തര്‍ പ്രദേശില്‍ മുസ്ലീം വോട്ടുകള്‍ എല്ലാ കാലത്തും നിര്‍ണായകമായിരുന്നു. ന്യൂനപക്ഷ പ്രീണനമായിരുന്നു മുമ്പെല്ലാം അധികാരത്തിലെത്തിയ കക്ഷികള്‍ക്ക് നേരെ ഉയര്‍ന്നിരുന്ന ആരോപണം.

ജനസംഖ്യയില്‍ യാദവ വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍ പ്രദേശ്. സമാജ് വാദി പാര്‍ട്ടിയുടെ ഏറ്റവും വലിയ അടിത്തറയും യാദവ വോട്ടുകള്‍ ആയിരുന്നു.

എണ്‍പത് ലോക്‌സഭ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്. 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 23 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റും ബിഎസ്പിക്ക് 20 സീറ്റുകളും ഉണ്ടായിരുന്നു. ബിജെപിയ്ക്ക് അന്ന് ഉണ്ടായിരുന്നത് വെറും 10 സീറ്റുകള്‍ ആയിരുന്നു.

എന്നാല്‍ 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവം ആഞ്ഞടിക്കുകയായിരുന്നു ഉത്തര്‍ പ്രദേശില്‍. 80 സീറ്റുകളില്‍ 71 സീറ്റും ബിജെപി പിടിച്ചു. സമാജ് വാദി പാര്‍ട്ടി 5 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് കിട്ടിയത് 2 സീറ്റ്. ബിഎസ്പിയ്ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിലേ അതേ തരംഗം തന്നെയാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും ഉത്തര്‍ പ്രദേശില്‍ പ്രകടമായത്. ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയത്തിനാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത ഷായും നേരിട്ടായിരുന്നു ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശക്തമായ പ്രചാരണ പരിപാടികളാണ് അരങ്ങേറിയത്.

തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം പോലും വലിയ വിവാദം സൃഷ്ടിച്ചു. റംസാന് വൈദ്യുതിയെങ്കില്‍ ദീപവലിക്കും വൈദ്യുതി എന്ന പരാമര്‍ശം വര്‍ഗ്ഗീയത നിറഞ്ഞതാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

ബിജെപിയ്ക്ക് ഇത്രയും വലിയ ഭൂരിപക്ഷം കിട്ടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് സമാജ് വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങളായിരുന്നു. അവാസനം ഒരുമിച്ചെങ്കിലും അടിസ്ഥാനപരമായി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് കാരണമായി.

ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബിജെപി അതിശക്തമായി വിജയിച്ചപ്പോള്‍ മുസ്ലീം വോട്ടുകള്‍ സമാഹരിക്കുന്നതില്‍ സമാജ് വാദി പാര്‍ട്ടി പരാജയപ്പെടുകയായിരുന്നു. എങ്ങോട്ടാണ് ആ വോട്ടുകള്‍ പോയത്?

മുസ്ലീം വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളിലും ബിഎസ്പി സ്ഥാനാര്‍ത്ഥികളിലും ആയി വിഭജിച്ച് പോയി എന്ന് വേണം കരുതാന്‍. ഇത് പല മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് വഴി വച്ചിട്ടുണ്ട്.

യാദവ വോട്ടുബാങ്കായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ യാദവ വോട്ടുകളിലെ ചോര്‍ച്ച വ്യക്തമായിരുന്നു.

ഉത്തര്‍ പ്രദേശില്‍ വിജയിച്ചത് ജനാധിപത്യമാണോ അതോ മതാധിപത്യമാണോ എന്ന രീതിയില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി എന്തായിരിക്കും അവിടെ സംഭവിക്കുക എന്നാണ് കാത്തിരുന്ന് കാണേണ്ടത്.












Click it and Unblock the Notifications