'അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്
അഗര്‍ത്തല: നീണ്ട 25 വര്‍ഷത്തെ ഭരണം... പേരുദോഷം കേള്‍പിക്കാത്ത നേതാക്കള്‍... മാണിക് സര്‍ക്കാര്‍ എന്ന സൗമ്യ, ലളിത മുഖം.... ഇത്രയൊക്കെ ഉണ്ടായിട്ടും 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സിപിഎം നിലം തൊട്ടില്ല. പ്രതിപക്ഷ കക്ഷി പോലും അല്ലായിരുന്നു ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. അതും വന്‍ ഭൂരിപക്ഷത്തോടെ.
സിപിഎം തീരെ പ്രതീക്ഷിച്ചിതല്ല ഈ പരാജയം. എന്നാല്‍ ബിജെപിക്ക് ഈ വിജയത്തില്‍ അത്ര അത്ഭുതം ഒന്നും ഇല്ല. അവര്‍ പ്രതീക്ഷിച്ച വിജയം തന്നെയാണ് ത്രിപുരയില്‍ ലഭിച്ചത്.
കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പോലും മൃഗീയ ഭൂരിപക്ഷം നേടിയ സിപിഎമ്മിന് ഇത്തവണ എന്താണ് സംഭവിച്ചത്? അക്കാര്യങ്ങള്‍ അറിയില്ലെന്ന് സിപിഎമ്മുകാര്‍ എങ്കിലും പറയരുത്... ത്രിപുരയില്‍ നടന്നത് ഇതെല്ലാമാണ്.
അഴിമതി രഹിതം, സുതാര്യം
മണിക് സര്‍ക്കാരിന്റെ ഭരണം അഴിമതി രഹിതവും സുതാര്യവും ആയിരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍, അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് സിപിഎം തന്നെയാണ്.
ആക്രമണകാലങ്ങളില്‍ നിന്ന് മോചിതം
ഒട്ടുമിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും പോലെ തന്നെ സ്ഥിരമായി ആക്രമണ സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്ന ഒരു സംസ്ഥാനം ആയിരുന്നു ത്രിപുര. അങ്ങനെയുള്ള ത്രിപുരയെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ മണിക് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും പങ്ക് അത്രമേല്‍ നിസ്തുലമാണ്. എന്നാല്‍, അത് തന്നെ ഒരു തിരിച്ചടിയും സമ്മാനിച്ചു എന്ന് വിലയിരുത്തേണ്ടി വരും.
ഓര്‍മകളില്ല... അവര്‍ക്ക്
20 വര്‍ഷം എന്നത് ജനാധിപത്യത്തില്‍ ഒരു ചെറിയ കാലയളവല്ല. പഴയ ദുരിതങ്ങളുടേയും ആക്രമണ പരമ്പരകളുടേയും ഓര്‍മകള്‍ പേറുന്ന ഒരു സമൂഹം അല്ല ഇപ്പോള്‍ ത്രിപുരയിലെ യുവത്വം. അവര്‍ക്ക് അതിന്റെ കഷ്ടനഷ്ടങ്ങളേക്കാള്‍ ഓര്‍മയിലുള്ളത് പറ്റ് പലതും ആയിരുന്നു.
വികസനത്തിന് വേണ്ടി
വികസനം ആയിരുന്നു അവരുടെ സ്വപ്നം. കേരളത്തിന്റെ നാലിലൊന്ന് പോലും ഇല്ലാത്ത ഒരു സംസ്ഥാനത്തിന് എത്രത്തോളം വികസനങ്ങള്‍ താങ്ങാനാകും എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയില്ല. യുവാക്കളുടെ സ്വപ്‌നങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെട്ടിരുന്നോ എന്ന ചോദ്യം ഇനിയെങ്കിലും മണിക് സര്‍ക്കാരിനേയും സിപിഎമ്മിനേയും വേട്ടയാടിക്കൊണ്ടിരിക്കും എന്ന് ഉറപ്പാണ്.
തൊഴിലില്ലായ്മ
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നേരിടുന്ന വിഷയം ആണ് തൊഴിലില്ലായ്മ. ത്രിപുരയും ഇക്കാര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. യുവാക്കളുടെ ഏറ്റവും വലിയ പ്രശ്‌നവും ഇത് തന്നെ ആയിരുന്നു. ഈ വിഷയവും വേണ്ട രീതിയില്‍ അഭിമുഖീകരിക്കപ്പെട്ടില്ല.
ശമ്പളക്കാര്യം
സംസ്ഥാന ജീവനക്കാരുടെ ശമ്പളവും ഒരു വലിയ വിഷയം തന്നെ ആയിരുന്നു. ശമ്പള പരിഷ്‌കരണം നടക്കുന്നില്ല എന്ന ആക്ഷേപം ജീവനക്കാര്‍ക്കുണ്ട്. മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ത്രിപുരയില്‍ ജീവനക്കാരുടെ ശമ്പളം കുറവായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎം അപ്രമാദിത്തം
ബംഗാളില്‍ മുമ്പ് കേട്ടതുപോലുള്ള കഥകള്‍ ത്രിപുരയില്‍ നിന്നും പുറത്ത് വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ മുഴുവന്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വന്തമാക്കുന്നു എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. തൊഴില്‍ തേടി ഇറങ്ങുന്ന യുവാക്കള്‍ക്ക് അതില്‍പരം എന്ത് പ്രശ്‌നമാണ് ഉണ്ടാവുക?
ബംഗാളികളും ആദിവാസികളും
ആദിവാസി ഗ്രൂപ്പുകള്‍ നിരന്തരമായ യുദ്ധത്തിലായിരുന്നു ത്രിപുരയില്‍. ബംഗാളികളും തദ്ദേശീയരായ ആദിവാസികളും തമ്മിലായിരുന്നു പ്രശ്‌നങ്ങള്‍. ഇത് മറികടക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്ന വിശ്വാസത്തിലായിരുന്നു മണിക് സര്‍ക്കാരും സിപിഎമ്മും. എന്നാല്‍ ഇത് ഒരു പരിധിവരെ മൂഢ വിശ്വാസമായിരുന്നു.
കേഡര്‍ പാര്‍ട്ടി
ഇന്ത്യയിലെ കേഡര്‍ പാര്‍ട്ടികളില്‍ ഒന്നാമന്‍ തങ്ങളാണെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. എന്നാല്‍ സുനില്‍ ദേധറിന്റെ നേതൃത്വത്തില്‍ ബിജെപി ത്രിപുരയില്‍ ഒരു കേഡര്‍ പാര്‍ട്ടിയെ തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരുന്നു. വോട്ടര്‍ പട്ടികയിലെ ഒരു പേജിന് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഒക്കെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ച കാര്യം സിപിഎം കണ്ടില്ലെന്ന് പറയരുത്.
ആദിവാസി വോട്ടുകള്‍
ഐപിഎഫ്ടി എന്ന ആദിവാസി സംഘടനയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ തുടക്കത്തിലേ ബിജെപി സാധിച്ചു എന്നത് സിപിഎം കാണാതെ പോയോ? ത്രിപുരയിലെ ഏറ്റവും വലിയ ആദിവാസി സംഘടന തങ്ങളുടേതാണ് എന്ന് ധരിച്ചുവച്ചവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ ആദിവാസി വോട്ടുകള്‍ ബിജെപി കൃത്യമായി സമാഹരിച്ചു.
ഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെ
ത്രിപുരയിൽ കമ്മ്യൂണിസം തുടച്ചുനീക്കി ബി.ജെ.പി..... ഇടതിന്‍റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിവ
യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റി: പൊന്നാപുരം കോട്ടയില്‍ മലര്‍ന്ന് വീണു!! ബംഗാളില്‍ തുടങ്ങിയ അടി