യുപി കണ്ട് തിളക്കണ്ടേ...? ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളെല്ലാം പൊളിയെന്ന് അമേരിക്കൻ ശാസ്ത്രജ്ഞര്‍
ദില്ലി: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ തിളങ്ങുന്ന വിജയത്തിനെതിര ബിഎസ്പി നേതാവ് മായവതിയാണ് ആദ്യം രംഗത്ത് വന്നത്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നു എന്നായിരുന്നു മായാവതിയുടെ ആരോപണം.
തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട ഒരു നേതാവിന്റെ ആരോപണം എന്ന രീതിയിലാണ് പലരും ഇതിനെ എടുത്തത്. ഉത്തര്‍ പ്രദേശില്‍ അങ്ങനെ എന്തെങ്കിലും നടന്നോ എന്നറിയില്ല, എന്നാല്‍ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ കൃത്രിമം കാണിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരെങ്കിലും വെറുതേ പറഞ്ഞുപരത്തുന്ന കാര്യമൊന്നും അല്ല ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിബിസിയില്‍ വന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഇന്ത്യ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തു എന്ന വാര്‍ത്ത വന്നത് ബിബിസിയില്‍ ആയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വാര്‍ത്ത വന്നത്.
ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മായാവതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇത്തരം ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പഴയ ബിബിസി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി.
ഇന്ത്യന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നതിനുള്ള വിദ്യ തങ്ങള്‍ വികസിപ്പിച്ചെടുത്തു എന്നായിരുന്നു അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം. ശരിക്കും ഞെട്ടിപ്പിക്കുന്ന സംഗതിയാണിത്.
അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരായിരുന്നു അന്ന് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കുക എന്നത് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കാര്യമാണ് എന്ന് തെളിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഒരു മൊബൈല്‍ ഫോണില്‍ നിന്നുള്ള എസ്എംഎസ് സന്ദേശം കൊണ്ട് വോട്ടിങ് യന്ത്രത്തിലെ കണക്കുകള്‍ എല്ലാം മാറ്റി മറിക്കാം എന്നായിരുന്നു ഇവരുടെ അവകാശ വാദം. ഒരു വോട്ടിങ് യന്ത്രത്തില്‍ ഇത് ഇവര്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും ഇവര്‍ പുറത്ത് വിട്ടിരുന്നു.
വോട്ടിങ് നടക്കുമ്പോള്‍ നടത്താവുന്ന കൃത്രിമത്തെ കുറിച്ച് മാത്രമല്ല ഇവര്‍ പറഞ്ഞത്. വോട്ടിങ്ങ് നടന്നതിന് ശേഷം സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ പോലും കൃത്രിമം നടത്താനാകുമെന്നാണ് ഇവര്‍ തെളിയിച്ചത്.
അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ശരിക്കും ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു. എന്നാല്‍ അത് ഇന്ത്യന്‍ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. ഒരു വോട്ടിങ് യന്ത്രത്തില്‍ മാത്രം കൃത്രിമം നടത്തിയതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന രീതി പല രാജ്യങ്ങളും ഉപേക്ഷിച്ചതാണ്. കൃത്രിമം നടത്താന്‍ സാധ്യതകള്‍ ഏറെയുള്ളതുകൊണ്ടാണ് പലരും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിച്ചത് എന്നതാണ് സത്യം.
അയര്‍ലണ്ട്, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചവരാണ്. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല.
ഇപ്പോള്‍ മായാവതിയുടെ ആരോപണത്ത െപരിഹസിക്കുന്നവരില്‍ മുന്‍പന്തിയില്‍ ഉള്ളത് ബിജെപിക്കാരാണ്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ ആദ്യം ആരോപണവുമായി വന്നതും ബിജെപിക്കാര്‍ തന്നെ ആയിരുന്നു.
ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമി ആണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യമല്ലെന്ന് പറഞ്ഞ് കോടതിയ സമീപിച്ച വ്യക്തി. അതിന് മുമ്പ് ഒരു സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ ബിജെപി നേതാക്കള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യത ചോദ്യം ചെയ്തിരുന്നു.