കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!
പൂനെ: മെയ് 23നാണ് 2019ലെ പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. ഒരു ദിവസത്തിന് ശേഷം 25ാം തിയ്യതി ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെക്കുകയാണ് എന്ന് പ്രഖ്യാപിച്ചു.
രാഹുല്‍ ഗാന്ധിയുടെ ആ പ്രഖ്യാപനമുണ്ടായിട്ട് രണ്ട് മാസം തികയുന്നു. ഇതുവരെ രാഹുല്‍ ഗാന്ധിക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയെ പുതിയ അധ്യക്ഷയാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സ്വയം തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരാള്‍.
രാഹുല്‍ ഗാന്ധിക്ക് ശേഷം ആര്
രാഹുല്‍ ഗാന്ധിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് മുന്നില്‍ 60 ദിവസത്തോളമായി ഉത്തരം മുട്ടി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനിയൊരു പ്രസിഡണ്ട് പാര്‍ട്ടിക്ക് വേണ്ടെന്ന് രാഹുല്‍ പ്രഖ്യാപിച്ചതോടെ സോണിയാ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പരിഗണിക്കാനുളള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ അടഞ്ഞു. യുവനേതാക്കളില്‍ ഒരാള്‍ പുതിയ അധ്യക്ഷനാകണം എന്ന് ഒരു വിഭാഗവും മുതിര്‍ന്ന നേതാവ് വേണം അധ്യക്ഷ സ്ഥാനത്ത് എന്ന് മറുവിഭാഗവും വാദിക്കുന്നു.
കോണ്‍ഗ്രസ് പ്രസിഡണ്ടാകാം
സച്ചിന്‍ പൈലറ്റും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടക്കമുളള നേതാക്കളുടെ പേരുകള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന ഭാരിച്ച ഉത്തരവാദിത്തം ഈ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ പല നേതാക്കളും വിസമ്മതം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്ന് ശ്രദ്ധേയനായിരിക്കുകയാണ് പൂനെയിലെ ഇലട്രോണിക്‌സ് എഞ്ചിനീയറായ ഗജാനന്ദ ഹോസലെ.
അപേക്ഷ സമര്‍പ്പിക്കാനുളള നീക്കം
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് കാണിച്ച് പാര്‍ട്ടിയുടെ സിറ്റി യൂണിറ്റ് പ്രസിഡണ്ടായ രമേഷ് ബാര്‍ഗെയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള നീക്കത്തിലാണ് ഗജാനന്ദ ഹോസലെ. കോണ്‍ഗ്രസിന് ഇപ്പോള്‍ യുവ നേതൃത്വത്തെ ആണ് ആവശ്യമെന്നും തനിക്ക് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗജാനന്ദ ഹോസലെ പറയുന്നു.പൂനെയിലെ മാനുഫാക്ചറിംഗ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുകയാണ് ഈ 28കാരന്‍.
അംഗത്വം എടുക്കും
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചതോടെ ആരാകണം പുതിയ അധ്യക്ഷന്‍ എന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി. അതുകൊണ്ടാണ് താന്‍ ആ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് എന്ന് ഈ യുവാവ് പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സംഘടനയിലോ താന്‍ അംഗമല്ലെന്നും ഗജാനന്ദ് പറയുന്നു. പാർട്ടി അധ്യക്ഷനാകാനുളള അപേക്ഷ നൽകും മുൻപ് കോൺഗ്രസിൽ അംഗത്വം എടുക്കാനുളള നീക്കത്തിലാണ് ഗജാനന്ദ്.
ചിന്തകളിലും യുവത്വമുളള നേതാവ്
പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ല എന്ന കാരണത്താല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിനകം തന്നെ പാര്‍ട്ടി വിട്ട് പോയതെന്ന് ഗജാനന്ദ് പറയുന്നു. ഇത് കോണ്‍ഗ്രസിന്റെ മൊത്തത്തിലുളള പ്രവര്‍ത്തനത്തെ ബാധിക്കും. രാഹുല്‍ ഗാന്ധി പറയുന്നത് പാര്‍ട്ടിക്ക് യുവനേതൃത്വത്തെ ആവശ്യമാണ് എന്നാണ്. പ്രായത്തില്‍ മാത്രമല്ല യുവത്വം വേണ്ടത്. ചിന്തകളിലും യുവത്വമുളള നേതാവിനെയാണ് കോണ്‍ഗ്രസിന് വേണ്ടത് എന്നും ഈ യുവാവ് പറയുന്നു. കോണ്‍ഗ്രസിന് പുനരുജ്ജീവിപ്പിക്കാന്‍ കൃത്യമായ ആസൂത്രണം തനിക്കുണ്ടെന്നും ഇദ്ദേഹം പറയുന്നു.