ഖത്തർ അമീർ ഇന്ത്യയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തേക്കാണ് ഔദ്യോഗിക സന്ദർശനം. ഡൽഹി എയർപോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. എയർപോർട്ടിലെത്തി തന്റെ സഹോദരനായ അൽതാനിയെ സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
'എന്റെ സഹോദരൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഡൽഹി എയർപോർട്ടിൽ പോയി നേരിട്ട് സ്വീകരിച്ചു. നാളത്തെ ചർച്ചയ്ക്കായി ഉറ്റുനോക്കുന്നു', മോദി ട്വീറ്റിൽ പറഞ്ഞു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഖത്തർ അമീറിനൊപ്പം ഉണ്ട്.

ഹമദ് അൽതാനിക്ക് ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണമൊരുക്കും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയും നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ത് സംബന്ധിച്ച് നേതാക്കൾ ചർച്ച നടത്തും. ഇത് കഴിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അമീർ ചർച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, പുതിയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ചർച്ചയിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. നേരത്തേ 2015 ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയിലെത്തിയത്. അതേസമയം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തുന്ന ബിസിനസ് ഫോറത്തിലും ഖത്തർ അമീർ പങ്കെടുക്കും. ഫോറത്തിൽ വ്യവസായ പ്രമുഖരും പങ്കാളികളും ഇന്ത്യയും ഖത്തറും തമ്മിലുള്ള നിക്ഷേപ അവസരങ്ങളും സാങ്കേതിക പങ്കാളിത്തവും ചർച്ച ചെയ്യും. ഖത്തർ അമീറിൻ്റെ സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടന പ്രസംഗം നടത്തും.
ദീർഘകാല സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, നൂതനത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെയും ഖത്തറിന്റേയും കാഴ്ചപ്പാട് ഫോറം പങ്കുവെയ്ക്കുന്നതെന്ന് വ്യവസായ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാർ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണെന്നും ഖത്തറിൻ്റെ പുരോഗതിക്കും വികസനത്തിനും അവർ നൽകിയ ക്രിയാത്മകമായ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രാലയം കുറിപ്പിൽ പ്രശംസിച്ചു.












Click it and Unblock the Notifications