കശ്മീരില്‍ ഗ്രനേഡ് ആക്രമണം, ബസ് പിടിച്ചെടുക്കാന്‍ തീവ്രവാദികളുടെ ശ്രമം, ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. രണ്ട് ഏറ്റുമുട്ടലുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഗ്രനേഡ് ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ആദ്യത്തെ ഏറ്റുമുട്ടല്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. റമ്പാന്‍ ജില്ലയിലെ ബതോതെയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികള്‍ ചേര്‍ന്ന് യാത്രക്കാര്‍ അടങ്ങിയ ബസ് ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ വെച്ച് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികള്‍ ബസ് പിടിച്ചെടുക്കാന്‍ വരുന്നത് കണ്ട ഡ്രൈവര്‍ ഇവര്‍ക്ക് നേരെ വണ്ടിയോടിച്ച് കയറ്റിയാണ് രക്ഷപ്പെട്ടത്. ഇന്ത്യന്‍ സൈനിക വേഷത്തിലാണ് ഇവര്‍ എത്തിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇയാള്‍ തീവ്രവാദികള്‍ അതിര്‍ത്തി വഴി കടന്നു കയറിയിട്ടുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
അതേസമയം വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള ഓപ്പറേഷന്‍ കനത്ത മഴയെ തുടര്‍ന്ന് ദുഷ്‌കരമായിരിക്കുകയാണ്. തീവ്രവാദികള്‍ ഒരു വീട്ടില്‍ കടന്ന് കയറി കുറച്ച് പേരെ ബന്ദികളാക്കിയിരിക്കുകയാണ്. സുരക്ഷാ സേന ഈ വീട്ടിലേക്ക് ഇരച്ചെത്തുന്നതിന് മുമ്പ് തീവ്രവാദികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ ശക്തമായ നിരീക്ഷമാണ് സൈന്യം നടത്തുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗന്ധേര്‍ബാലിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. ഇതില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് സൈന്യം ട്വീറ്റ് ചെയ്തു. ഭീകരര്‍ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പും സൈന്യം നല്‍കുന്നുണ്ട്. ശ്രീനഗറിലാണ് മൂന്നാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. ജനക്കൂട്ടത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച്; ഒക്ടോബർ 1ന് വാദം