ലോട്ടറി രാജാവിന് വൻ തിരിച്ചടി... ഒറ്റയടിക്ക് കണ്ടുകെട്ടിയത് 119 കോടിയുടെ സ്വത്ത്, മൊത്തം 258 കോടി!!!
കോയമ്പത്തൂര്‍: ലോട്ടറി രാജാവ് എന്നാണ് സാന്തിയാഗോ മാര്ട്ടിന് അറിയപ്പെട്ടിരുന്നു. കേരളത്തിലെ അന്യ സംസ്ഥാന ലോട്ടറികളുടെ പ്രധാനിയായിരുന്നു മാര്ട്ടിന്. അത്രയേറെ വിവാദങ്ങളിലും പെട്ടിട്ടുണ്ട്. പിന്നീട് കേരളം അന്യസംസ്ഥാന ലോട്ടറികള്‍ തന്നെ നിരോധിക്കുകയായിരുന്നു.
എന്തായാലും സാന്തിയാഗോ മാര്ട്ടിന് ഇപ്പോള്‍ നല്ല കാലം അല്ല. ഒറ്റയടിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 119.6 കോടിയുടെ സ്വത്ത് വകകള്‍ ആണ്. ലോട്ടറി കരാറുകാരനായ സാന്തിയാഗോ മാര്‍ട്ടിനെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം ആയിരുന്നു എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങിയത്.
61 ഫ്ലാറ്റുകളും 82 സ്ഥലങ്ങളിലും ഭൂമിയും ആറിടങ്ങളിലെ കെട്ടിടങ്ങളും ഭൂമിയും ആണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്. മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗെയ്മിങ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണ പരിധിയില്‍ ഉണ്ട്. കള്ളപ്പണ നിരോധന നിയമ പ്രകാരം നടത്തിയ പരിശോധനയില്‍ 138.5 കോടിയുടെ സ്വത്തുവകകള്‍ നേരത്തേ കണ്ടുകെട്ടിയിട്ടുണ്ട്. ഇപ്പോഴത്തേത് കൂടി ചേര്‍ത്താല്‍ ആകെ 258.1 കോടി രൂപയുടെ സ്വത്തുകവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടുകെട്ടിക്കഴിഞ്ഞു.
സാന്തിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ കമ്പനിയ്ക്കും എതിരെ നടന്ന സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍. സിപിഐ കുറ്റപത്രം തൊച്ചിയിലെ കോടതിയില്‍ ആയിരുന്നു സമര്‍പ്പിച്ചിരുന്നത്.
സിക്കിം ലോട്ടറിയുടെ 2009 ഏപ്രില്‍1 മുതല്‍ 2010 ഓഗസ്റ്റ് 31 വരെയുള്ള സമയത്ത് സമ്മാനം നേടിയ ടിക്കറ്റുകള്‍ പെരുപ്പിച്ച് കാണിച്ച് മാര്‍ട്ടിനും കമ്പനിയും 910.3 കോടി രൂപ നിയമവിരുദ്ധമായി സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ബിനാമി ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.