20 മണിക്കൂറായി വിജയിനെ 'പൂട്ടി' ആദായ നികുതി വകുപ്പ്! വീട്ടിൽ മാരത്തൺ ചോദ്യം ചെയ്യൽ തുടരുന്നു!
Recommended Video
ചെന്നൈ: ആകാംഷയും ആശങ്കയും നിറഞ്ഞ ഒരു രാത്രിക്ക് ശേഷവും നടന്‍ വിജയിന് മേല്‍ കുരുക്ക് മുറുക്കുകയാണ് ആദായ നികുതി വകുപ്പ്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് കടലൂരിലെ സിനിമാ ലൊക്കേഷനിലെത്തി ആദായ നികുതി വകുപ്പ് വിജയിനെ കസ്റ്റഡിയിലെടുത്തത്.
'ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ച അത്രമേൽ തടഞ്ഞു, വേട്ടയാടൽ'! 'ജോസഫ് വിജയ്ക്ക് ഐക്യദാർഢ്യം'!
ചെന്നൈയിലെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നീണ്ട 20 മണിക്കൂറോളമായി താരം കസ്റ്റഡിയിലാണ്. നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്നാരോപിച്ച് വന്‍ പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം വിജയിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
മാരത്തൺ റെയ്ഡുകൾ
180 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കപ്പെട്ട സൂപ്പര്‍ഹിറ്റ് ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് വിജയിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എജിഎസ് ഫിലിംസിന്റെ ഓഫീസുകള്‍ അടക്കം തമിഴ്‌നാട്ടില്‍ 38ഓളം ഇടങ്ങളിലാണ് ഇന്നലെ മുതല്‍ പരിശോധന നടന്ന് കൊണ്ടിരിക്കുന്നത്. ചെന്നൈ പനയൂരിലെ വിജയിന്റെ വീട്ടിലാണ് നിലവില്‍ ആദായ നികുതി സംഘം.
രേഖകൾ പിടിച്ചെടുത്തു
ബിഗില്‍ സിനിമയ്ക്ക് താരം 40 കോടി പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടതടക്കമുളള രേഖകള്‍ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്. രേഖകളില്‍ ക്രമക്കേടുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. വിജയുടെ കയ്യിലുളള രേഖകളും നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ കയ്യിലുളള രേഖകളും തമ്മില്‍ വൈരുദ്ധ്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍.
കണക്കിൽപ്പെടാത്ത 25 കോടി
സിനിമാ നിര്‍മ്മാണത്തിന് ഫണ്ട് നല്‍കുന്ന നിര്‍മ്മാതാവ് അന്‍പു ചെഴിയന്റെ ഓഫീസിലടക്കം പരിശോധന നടന്നിട്ടുണ്ട്. ഒരു പണമിടപാടുകാരനില്‍ നിന്ന് 25 കോടിയുടെ കണക്കില്‍ പെടാത്ത പണം ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന രേഖകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചതായാണ് വിവരം.
മതം പറഞ്ഞ് ആക്രമണം
വിജയ് ചിത്രമായ മെര്‍സല്‍, സര്‍ക്കാര്‍ എന്നിവ കേന്ദ്ര സര്‍ക്കാരിനേയും തമിഴ്‌നാട് ഭരിക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാരിനേയും വിമര്‍ശിച്ച് വിവാദത്തിലായിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം, പാര്‍ട്ടി ഫ്‌ളക്‌സ് തലയില്‍ വീണ് യുവതി മരിച്ച സംഭവം തുടങ്ങിയവയ്ക്ക് എതിരെ വിജയ് ചിത്രങ്ങളില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാക്കളടക്കം താരത്തിനെതിരെ രംഗത്ത വരികയുണ്ടായി. വിജയുടെ മതം പറഞ്ഞുളള ആക്രമണങ്ങളും നടന്നു.
രാഷ്ട്രീയ പക പോക്കൽ
ഇപ്പോള്‍ നടക്കുന്ന ആദായ നികുതി പരിശോധന താരത്തോടുളള രാഷ്ട്രീയ പക പോക്കലാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സൂപ്പര്‍താരം രജനീകാന്ത് നേരത്തെ ബിജെപിയെ വിമര്‍ശിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. രജനീകാന്തിന് എതിരെയുളള കേസുകള്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചതിന് പിന്നാലെയാണ് നീക്കം. കേസ് പിന്‍വലിച്ചതിനുളള നന്ദി പ്രകടനമാണ് സിഎഎയ്ക്കുളള രജനിയുടെ പിന്തുണ എന്നാണ് ആക്ഷേപം ഉയരുന്നത്.
#WeStandWithVIJAY ട്രെൻഡിംഗ്
ഈ സംഭവവും വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പിന്റെ നടപടികളും കൂട്ടിവായിക്കപ്പെടേണ്ടതാണ് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. #WeStandWithVIJAY ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ആദായ നികുതി വകുപ്പിനേയും സിബിഐയേയും പോലുളള സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുളളതാണ്.
ചിത്രീകരണം തടഞ്ഞ് നോട്ടീസ്
നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്ന പതിവ് രീതിക്ക് പകരം ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തിയാണ് ആദായ നികുതി വകുപ്പ് വിജയിക്ക് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാം എന്ന് വ്യക്തമാക്കി വിജയ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. സാലിഗ്രാമത്തിലും നീലാങ്കരയിലുമുളള വിജയുടെ വീടുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
ഇത് രണ്ടാം തവണ
വിജയ്‌ക്കെതിരെ കേസില്ല എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എജിഎസ് ഫിലിംസുമായി ബന്ധപ്പെട്ടവരെയാണ് ചോദ്യം ചെയ്യുന്നത് എന്നും ഇഡി വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുന്‍പും ആദായ നികുതി വകുപ്പ് വിജയിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. പുലി എന്ന വിജയ് ചിത്രവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ക്രമക്കേടുണ്ട് എന്നായിരുന്നു ആരോപണം. എന്നാല്‍ പരിശോധനയില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തി താരത്തിന് ഇഡി ക്ലീന്‍ ചിറ്റും നല്‍കിയിരുന്നു.