ജാമ്യത്തിൽ പുറത്തിറങ്ങിയ ഡികെ ശിവകുമാറിനെ വീണ്ടും പൂട്ടാൻ ഇഡി, സുപ്രീം കോടതിയിലേക്ക്
ദില്ലി: ഹവാല ഇടപാട് കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ വീണ്ടും പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ഇഡി സുപ്രീം കോടതിയെ സമീപിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദില്ലി ഹൈക്കോടതി ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചതിന് പിന്നാലെയാണ് ഡികെയ്ക്ക് എതിരെയുളള ഇഡിയുടെ നീക്കം.
ബിജെപിയെ മോഹിപ്പിച്ച് കോന്നി, വിടാതെ കെ സുരേന്ദ്രൻ, മഞ്ചേശ്വരത്തെ തന്ത്രം കോന്നിയിലും പയറ്റുന്നു!
സുപ്രീം കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാമ്യം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. ശിവകുമാര്‍ പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും കാരണമാകും എന്നാണ് ഇഡി ഉന്നയിക്കുന്ന വാദം.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ഡികെ ശിവകുമാറിന് കര്‍ശന ഉപാധികളോടെയാണ് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി കോടതിയില്‍ 25 ലക്ഷം രൂപ കെട്ടിവെച്ചു. മാത്രമല്ല കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ട് പോകരുത് എന്നും ഉത്തരവുണ്ട്. ജസ്റ്റിസ് സുരേഷ് കൈറ്റ് ആണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കിയാല്‍ ഡികെ ശിവകുമാര്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കും എന്നുമുളള ഇഡിയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. പുറത്തിറങ്ങിയാല്‍ ഡികെ അപകടകാരിയാണ് എന്ന് തെളിയിക്കാനുളള രേഖകളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇഡിയുടെ കൈവശമായതിനാല്‍ തെളിവ് നശിപ്പിക്കും എന്ന വാദവും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഡികെ ശിവകുമാര്‍ ഇപ്പോള്‍ അധികാര സ്ഥാനങ്ങളിലൊന്നും ഇല്ലെന്നും അദ്ദേഹമോ ബന്ധുക്കളോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു..