പൗരത്വ പ്രക്ഷോഭത്തിന് പണമിറക്കി, 120 കോടി, പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി, വിവാദത്തിൽ കപിൽ സിബലും!
ദില്ലി: ദേശീയ പൗരത്വ നിയമത്തിന് എതിരെ ദില്ലിയിലെ ഷഹീന്‍ ബാഗിലടക്കം നാളുകളായി പ്രക്ഷോഭം നടന്നു വരുന്നു. പണം നല്‍കിയാണ് പ്രതിഷേധത്തിന് ആളെ എത്തിക്കുന്നതെന്നും വിദേശ ശക്തികളാണ് സമരക്കാര്‍ക്ക് പിന്നിലെന്നതും അടക്കം നിരവധി ആരോപണങ്ങളാണ് പ്രക്ഷോഭകര്‍ക്കെതിരെ ബിജെപി ഉന്നയിക്കുന്നത്.
പൗരത്വ നിയമത്തിന് എതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ ഏറ്റവും അക്രമാസക്തമായത് ഉത്തര്‍ പ്രദേശിലാണ്. ഇവിടെ 20തോളം പേര്‍ മരണപ്പെട്ടു. ഉത്തര്‍ പ്രദേശിലടക്കം പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന് പോപ്പുലര്‍ ഫ്രണ്ട് പണമിറക്കി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കപില്‍ സിബല്‍ അടക്കമുളളവര്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപ്പറ്റിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി
പൗരത്വ നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്. പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തി. ഉത്തര്‍ പ്രദേശിലെ സമരം പലയിടത്തും അക്രമാസക്തമായിരുന്നു. ഈ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് സാമ്പത്തിക ബന്ധമുണ്ട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
കപിൽ സിബലിന് പണം
120 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് ഉത്തര്‍ പ്രദേശിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടത്തിയിട്ടുണ്ട് എന്നാണ് ഇഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍, പ്രമുഖ അഭിഭാഷകരായ ഇന്ദിര ജയ്‌സിംഗ്, ദുഷ്യന്ത് ദനെ എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൗരത്വ പ്രക്ഷോഭത്തിന് വേണ്ടി
കപില്‍ സിബല്‍ 77 ലക്ഷം രൂപയും ഇന്ദിര ജയ്‌സിംഗ് 4 ലക്ഷം രൂപയും വാങ്ങി എന്നാണ് കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഇവര്‍ പണം വാങ്ങിയത് പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങള്‍ക്ക് വേണ്ടിയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പൗരത്വ നിയമ അനുകൂലികള്‍ ആരോപിക്കുന്നത്. എന്നാല്‍ കപില്‍ സിബലും ഇന്ദിര ജയ്‌സിംഗും ആരോപണം തളളി രംഗത്ത് വന്നു.
ഹാദിയ കേസിലെ ഫീസ്
രാജ്യത്ത് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപ്പറ്റിയത് എന്നാണ് കപില്‍ സിബല്‍ വിശദീകരിക്കുന്നത്. 7 തവണയായിട്ടാണ് 77 ലക്ഷം രൂപ കൈപ്പറ്റിയത്. 2017ലും 2018ലുമാണ് പണം വാങ്ങിയത്. അത് ഹാദിയ കേസ് വാദിച്ചതിനുളള പ്രതിഫലം ആണെന്നും അല്ലാതെ പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധവുമായി ഒരു ബന്ധവും ഇല്ലെന്നും കപില്‍ സിബല്‍ പറയുന്നു.
Recommended Video
പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര
അതേസമയം പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം ഇന്ദിര ജയ്‌സിംഗ് തളളിക്കളഞ്ഞു. ഒരു ഘട്ടത്തിലും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജയ്‌സിംഗ് പ്രതികരിച്ചു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് താന്‍ ആരില്‍ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും ഇന്ദിര ജയ്‌സിംഗ് പ്രതികരിച്ചു. പൗരത്വ പ്രതിഷേധങ്ങള്‍ക്ക് വേണ്ടി പണം നല്‍കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോപ്പുലര്‍ ഫ്രണ്ടും പ്രതികരിച്ചു.