അകമ്പടിയോടെയുള്ള കശ്മീർ സന്ദർശനം വേണ്ട: പര്യടനം റദ്ദാക്കി യൂറോപ്യൻ യൂണിയൻ ആസ്ട്രേലിയൻ പ്രതിനിധികൾ,
ദില്ലി: ജമ്മു കശ്മീർ സന്ദർശിക്കുന്ന വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമാകില്ലെന്ന് യൂറോപ്യൻ യൂണിയൻ. സർക്കാർ അകമ്പടിയോടെ കശ്മീർ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും കശ്മീർ സന്ദർശനത്തിനായി പിന്നീട് പോകാമെന്നുമാണ് യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രസർക്കാർ ക്ഷണം സ്വീകരിച്ചാണ് യൂറോപ്യൻ യൂണിയൻ, ആസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ അംബാസിഡർമാർ കശ്മീർ സന്ദർശിക്കാനിരുന്നത്. ജനുവരി ഒമ്പത് മുതൽ ദ്വിദിന കശ്മീർ സന്ദർശനം ആരംഭിക്കാനിരിക്കെയാണ് രണ്ട് രാജ്യങ്ങളുടെ പ്രതിനിധികൾ പിന്മാറിയിട്ടുള്ളത്.
യുഎസ്- ഇറാൻ സംഘർഷം: ഇന്ത്യയുടെ ഏത് സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് ഇറാൻ, വേണ്ടത് സമാധാനം
നേരത്തെ ഒക്ടോബറിലാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ ജമ്മു കശ്മീർ സന്ദർശിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിലെ ഈ നടപടിക്ക് ശേഷമാണ് വിദേശ പ്രതിനിധി സംഘം ജമ്മു കശ്മീർ സന്ദർശിച്ചത്. ജമ്മു കശ്മീരിലെ സ്ഥിതി പരിശോധിക്കുന്നതിനും പ്രാദേശികരായ ജനങ്ങളോട് ആശയവിനിമയം നടത്തുന്നതിനും വേണ്ടിയായിരുന്നു പ്രധാനമായും വിദേശ സംഘത്തിന്റെ സന്ദർശനം.
ഇതേതരത്തിലുള്ള രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനമാണ് ജനുവരി ഒമ്പത് മുതൽ നടക്കാനിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് പുറമേ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കശ്മീർ സന്ദർശിക്കുന്ന സംഘത്തിലുള്ളത്.
അകമ്പടിയോടെയുള്ള കശ്മീർ പര്യടനത്തിന്റെ ആവശ്യമില്ലെന്നും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജനങ്ങളെ സ്വതന്ത്രമായി കാണണമെന്നും യൂറോപ്യൻ യൂണിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുൻ കശ്മീർ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിലുമാണ് പ്രതിനിധി സംഘത്തിന്റെ ശ്രദ്ധ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ച് ആഗസ്റ്റ് അഞ്ച് മുതൽ മൂവരും വീട്ടുതടങ്കലിൽ കഴിഞ്ഞ് വരികയാണ്.