'ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ച അത്രമേൽ തടഞ്ഞു, വേട്ടയാടൽ'! 'ജോസഫ് വിജയ്ക്ക് ഐക്യദാർഢ്യം'!
ചെന്നൈ: മണിക്കൂറുകള്‍ പിന്നിട്ടിട്ടും തമിഴ് സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്നത് ആദായ നികുതി വകുപ്പ് തുടരുകയാണ്. ചെന്നൈ പാനൂരിലെ വിജയിന്റെ വീട്ടിലാണ് മണിക്കൂറുകളായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
വിജയിക്ക് എതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന ആരോപണം ശക്തമാണ്. സമീപകാല വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഇടംപിടിച്ചത് വന്‍ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിജയിക്ക് പിന്തുണയുമായി ആരാധകരടക്കം രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മന്ത്രി ഇപി ജയരാജനും പിവി അന്‍വര്‍ എംഎല്‍എയും വിജയിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്.

മെർസലിലെ വിമർശനം
മന്ത്രി ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരില്‍ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍' എന്ന തന്റെ സിനിമയില്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നു.

സർക്കാരിന്റെ കണ്ണിലെ കരട്
സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്. സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

സംഘപരിവാര്‍ ഭീകരത
നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്.

നെറികെട്ട നടപടികള്‍
പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണം. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം'' എന്നാണ് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സി.ജോസഫ് വിജയ്ക്ക് ഐക്യധാർഢ്യം
പിവി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' ചരിത്രത്തെ മാറ്റി മറിക്കും.. എതിർ ശബ്ദങ്ങളെ അടിച്ചമർത്തും.. നിലപാടുകൾ വിളിച്ച് പറഞ്ഞ നാൾ മുതൽ അവർ വേട്ടയാടൽ തുടങ്ങി.. മെർസ്സൽ എന്ന ചിത്രം ദ്രാവിഡമണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം.. സി.ജോസഫ് വിജയ്ക്ക് ഐക്യധാർഢ്യം''. പിവി അൻവറിന്റെ പോസ്റ്റ് തമിഴ്നാട്ടിലെ വിജയ് ഫാൻസുകാരടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications