ചിന്നമ്മയ്ക്ക് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്
അണ്ണാഡിഎംകെ എന്ന പേരും ഇപിഎസ്-ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം
ചെന്നൈ: ശശികല വിഭാഗത്തിന് വീണ്ടും തിരിച്ചടി. അണ്ണാ ഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടിലയും പേരും പളനിസാമി വിഭാഗത്തിന്. ശശികല-ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാർട്ടിയുടെ ജനറൽ കൗൺസിലിൽ 90 ശതമാനം പേരും ഒപിഎസ്- ഇപിഎസ് വിഭാഗത്തെ പിന്തുണക്കുന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടില ചിഹ്നവും പാർട്ടി പേരും പളനി സ്വാമി വിഭാഗത്തിന് നൽകാൻ തീരുമാനമായത്.
ജയലളിതയുടെ മരണ ശേഷം അണ്ണാഡിഎംകെയിൽ ശശികല -ഒപിഎസ് എന്നിവർ ഇരു ചേരികളായി പിരിഞ്ഞിരുന്നു. ജയലളിതയുടെ മണ്ഡലമായിരുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം പാർട്ടി ചിഹ്നത്തിനും മേൽ അവകാശം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു.
സത്യാവാങ്മൂലവും
അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടിലക്കും പാർട്ടി പേരിനും വേണ്ടി ഇരു കൂട്ടരും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷനു മുന്നിൽ ഇരുവിഭാഗക്കാരും തെളിവുകൾ ഹാജരാക്കിയിരുന്നു. കൂടാതെ അണ്ണാഡിഎംകെ നേതാവായ ടിടിവി ദിനകരൻ 111 പേജുള്ള സത്യാവാങ്മൂലവും ഭരണപക്ഷമായ ഒപിഎസ്-ഇപിഎസ് വിഭാഗം 82 പോജുള്ള സത്യവാങ്മൂലവുമാണ് സമർപ്പിച്ചിരുന്നു
രണ്ടില ചിഹ്നം മരവിപ്പിച്ചു
അണ്ണാഡിഎംകെ പാർട്ടിയുടെ ചിഹ്നമായ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് നടക്കാനിരുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ , പാർട്ടി ചിഹ്നത്തിനായുള്ള തർക്കത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില മരവിപ്പിച്ചത്. അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളായ എടപ്പാടി പളനി സ്വാമി -പനീർശെൽവ വിഭാഗവും ജയലളിതയുടെ തോഴി ശശികലയും അനന്തരവൻ ടിടിവി ദിനകരൻ പക്ഷവും പാർട്ടി ചിഹ്നത്തിനും വേണ്ടി രംഗത്തെത്തിയിരുന്നു
ഇപിഎസ്- ശശികല തർക്കം
അണ്ണാഡിഎംകെയിൽ ശശികലയുടെ അനന്തരവൻ ദിനകരൻരെ കടന്നുവരവാണ് പ്രശ്നത്തിന് കാരണമായത്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടിടിവി ദിനകരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള ചിന്നമ്മയുടെ നീക്കത്തെ തുടർന്ന് ഇപിഎസ്-ശശികല വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുകയും ഇവർ ഇരു ചേരികളിലായി പിരിയുകയായിരുന്നു
ഒപിഎസ്- ഇപിഎസ് ലയനം
ശത്രുവിന്റെ ശത്രു മിത്രം എന്നു പറയുന്നതു പോലെ ശശികലയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് മുഖമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഒ പനീർശെൽവവും ഒരുമിച്ചു. ലയനത്തിനു ശേഷം പനീർശെൽവത്തിനു ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും നൽകിരുന്നു. കൂടാതെ വി.കെ.ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. എന്നാൽ ഇതു അംഗീകരിക്കാൻ ശശികല വിഭാഗം തയ്യാറായിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷനു കൈകൂലി നൽകി
അണ്ണാഡിഎംകെ ചിഹ്നമായ രണ്ടില ലഭിക്കുന്നതിനായി ടിടിവി ദിനകരൻ തിരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നൽകാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗങ്ങൾക്ക് നൽകാനായി ഒരു കോടി മൂപ്പത് ലക്ഷം രൂപയും ബി.എം.ഡബ്യു, മെഴ്സിഡസ് കാറുകളും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ദിനകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൈകൂലി ആരോപണത്തെ ദിനകരൻ എതിർത്തിരുന്നു.താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്നാണ് ടിടിവിയുടെ വാദം.