പഞ്ചവത്സര പദ്ധതികൾ ഇനി ഇല്ല, മൂന്നാം വർഷം കൊണ്ട് എല്ലാം തീർക്കണം !!! തീരുമാനം മോദിയുടേത്
ദില്ലി: നെഹ്‌റു സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പഞ്ചവത്സര പദ്ധതികള്‍ അവസാനിപ്പിയ്ക്കുകയാണെന്ന് മോദി സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തെ പദ്ധതി ദൈര്‍ഘ്യത്തിന് പകരം 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ക്കാണ് നീതി ആയോഗ് പ്രാധാന്യം നല്‍കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മാര്‍ച്ച് 31ന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിച്ചു. അതിന് ശേഷം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ക്കാണ് രൂപം നല്‍കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് ആണ് പദ്ധതികള്‍ രൂപ കല്‍പ്പന ചെയ്യുക. എല്ലാ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരും ഇതില്‍ അംഗങ്ങളാണ്.
ഏപ്രില്‍ മാസത്തില്‍ തന്നെ നീതി ആയോഗിന്റെ സമ്പൂര്‍ണ യോഗം വിളിയ്ക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലാകും ത്രിവത്സര പദ്ധതികള്‍ സംബന്അധിച്ച് അന്തിമ തീരുമാനം എടുക്കുക.
1950ലാണ് രാജ്യത്ത് പഞ്ചവത്സര പദ്ധതികള്‍ തുടങ്ങിയത്. എന്നാല്‍ ഇത്ര ദൈര്‍ഘ്യമുള്ള പദ്ധതികള്‍ ആയതിനാല്‍ പൂര്‍ത്തീകരണത്തിന് സമയം കൂടുതല്‍ എടുക്കുന്നുണ്ടെന്നും, അഴിമതി വളരെ കൂടുതലാണെന്നും കേന്ദ്രം വിലയിരുത്തുന്നു. ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ പൂര്‍ത്തിയാകുന്ന പദ്ധതികളിലിൂടെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.