യൂറോപ്യന്‍ യൂണിയന് എംപിമാരുടെ കാശ്മീര്‍ സന്ദര്‍ശനം: ആരാണ് മാഡി ശര്‍മ്മ?
ദില്ലി: യൂറോപ്യന്‍ യൂണിയന് അനൗദ്യോഗിക സംഘത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത് രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയായ മാഡി ശര്‍മ്മയെന്ന് റിപ്പോര്‍ട്ട്. വിദേശ സംഘത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇവര്‍ അയച്ച ഇമെയില്‍ പുറത്തുവന്നു. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ്മ വിമണ്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന സംഘടനയുടെ പേരിലാണ് കേന്ദ്രസര്‍ക്കാരിന് ഇമെയില്‍ അയച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ നേതാക്കളെ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ എത്തിയാല്‍ ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ച് ഇന്ത്യയിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുമെന്നാണ് മാഡി ശര്‍മ്മ ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്.
വിമണ്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന സംഘടനയുടെ ഫൗണ്ടറായ മാഡി ശര്‍മ്മ ഇ യു കറസ്പോണ്ടന്റ് എന്ന ബൈലൈനില്‍ ന്യൂഡല്‍ഹി ടൈംസില്‍ വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും വ്യാപാര നയങ്ങളെക്കുറിച്ചും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാഡി ശര്‍മ്മയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സോഷ്യല്‍ കാപ്പറ്റിലിസ്റ്റ്, ഇന്റര്‍നാഷ്ണല്‍ ബിസിനസ് ബ്രോക്കര്‍, വിദ്യാഭ്യാസ സംരഭക, പ്രാസംഗിക എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങളായ 27 എംപിമാരാണ് കാശ്മീര്‍ സന്ദര്‍ശിച്ചത്. സന്ദർശനത്തിന് മുന്നോടിയായി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശ പ്രതിനിധികളെ കാശ്മീരിലേക്ക് ക്ഷണിച്ച മാഡി ശര്‍മ്മയും ബിജെപിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്.