പൗരത്വ നിയമ ഭേദഗതി: ഇന്ത്യയ്ക്കെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയൻ എംപിമാർ
Recommended Video
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയനിലെ എംപിമാർ. 150ലേറെ പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ പൗരത്വം നൽകാനുള്ള രീതികളിൽ അപകടകരമായ മാറ്റം വരുത്തുന്ന ഈ നിയമമെന്നും ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നും 5 പേജുള്ള പ്രമേയത്തിൽ പറയുന്നു.
സമയം കിട്ടുമ്പോൾ വായിക്കൂ, പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ പകർപ്പ് അയച്ചു നൽകി കോൺഗ്രസ്
രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നതാണ് ഭേദഗതിയെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും സർക്കാർ നിശബ്ദരാക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ മനുഷ്യാവകാശ സംരക്ഷണത്തിന് ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധികൾ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ബ്രസൽസിൽ അടുത്തയാഴ്ച ആരംഭിക്കുന്ന യൂറോപ്യൻ പാർലമെന്റെ പ്ലീനറി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. എക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയതിൽ ഇന്ത്യയുടെ സ്ഥാനം നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും പത്ത് സ്ഥാനം താഴെപ്പോയിരുന്നു. പൗരത്വ നിയമ ഭേദഗതി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 7ന് നടന്ന പ്രതിഷേധത്തിന് ഐക്യദാർണ്ഡ്യം പ്രകടിപ്പിക്കുന്ന പ്രമേയത്തിൽ സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. പൗരത്വം ലഭിക്കാൻ മറ്റുള്ളവർക്കെന്നപോലെയുള്ള തുല്യത ദശലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് നിയമത്തിലൂടെ നഷ്ടമായിരിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. സിഎഎയെ പൗരത്വ രജിസ്റ്ററിനൊപ്പം ഉപയോഗിച്ചാൽ അത് നിരവധി മുസ്സിങ്ങൾക്ക് പൗരത്വമില്ലാതെയാക്കുമെന്നും പ്രമേയം പറയുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 15-ാം അനുച്ഛേദം ലംഘിക്കുന്നതാണ് നിയമമെന്നും പ്രമേയത്തിൽ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ പൗരത്വ നിയമ ഭേദഗതിയെ അടിസ്ഥാനപരമായി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.