'ക്യാമറയെങ്കിലും രക്ഷപ്പെടുത്താനാണ് ശാഫി മതം പറഞ്ഞു നോക്കിയത്, എന്നിട്ടും കിട്ടേണ്ടത് അവന് കിട്ടി'
ദില്ലി: 'ദില്ലിയിലെ മുസ്ലിം കലാപകാരികളില്‍ നിന്ന് മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തന്‍റെ മുസ്ലിം പേര് പറഞ്ഞ്' ഇന്നലെ മുതല്‍ കേരളത്തിലെ സംഘപരിവാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു സന്ദേശമാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത് എന്താണെന്ന് തന്‍റെ ഫേസ്ബുക്ക് കുറിപ്പുകളിലൂടെ വ്യക്തമാക്കുകയാണ് മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകനായ റഷീദുദ്ധീന്‍
അമിത്ഷായുടെ ചെരിപ്പ് തിന്ന് ജീവിക്കുന്ന മാധ്യമ മുതലാളിമാരുടെ കൂലിപ്പടയാളികള്‍ക്കു കിട്ടേണ്ടത് ജനം ഞങ്ങള്‍ക്ക് തന്നുവെന്നായി സംഭവത്തില്‍ ഇന്നലെ തന്നെ അദ്ദേഹം പ്രതികരിച്ചത്. തന്‍റെ കൂടെയുണ്ടായ ക്യാമറാമാന് സംഭവസ്ഥലത്ത് മതം വെളിപ്പെടുത്തേണ്ടി വന്ന സാഹചര്യം റഷീദുദ്ധീന്‍ ഇന്ന് പങ്കുവെച്ച മറ്റൊരു കുറിപ്പിലൂടെ കൂടുതല്‍ വിശദീകരിക്കുകയും ചെയ്യുന്നു. റഷീദുദ്ധീന്‍ ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
ഐഡന്റിറ്റി ഉയര്‍ത്തിക്കാട്ടാറില്ല
വിശദീകരിക്കരുത് എന്ന് കരുതിയതാണ്. പക്ഷെ കാലത്തും ഇന്നലെ രാത്രിയുമായി ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. അതുകൊണ്ട് പറയുകയാണ്. സാധാരണഗതിയില്‍ ഞാന്‍ എന്റെ മുസ്‌ലിം ഐഡന്റിറ്റി ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന ഒരാളല്ല.
കള്ളപ്പേരില്‍ സംഘിപരിവാരത്തോടൊപ്പം
ജീവിതത്തില്‍ അനുഭവിച്ച എണ്ണമറ്റ സംഘര്‍ഷങ്ങളില്‍ വല്ലപ്പോഴുമെങ്കിലും എനിക്ക് ഉപയോഗിക്കേണ്ടി വന്നതത്രയും 'റിഷി' എന്നു ചുരുക്കിപ്പറയാറുള്ള ഒരു കള്ള ഹിന്ദു ഐഡന്റിറ്റിയുമാണ്. മുസഫര്‍ നഗര്‍ കലാപകാലത്ത് സംഘിപരിവാരത്തോടൊപ്പം ഈ കള്ളപ്പേര് ഉപയോഗിച്ചാണ് ഞാന്‍ അവര്‍ തീകൊടുത്ത മസ്ജിദുകളും വീടുകളും കടകളുമൊക്കെ കാണാനായി ചെന്നത്.
അതുപോലെയല്ല ഇത്
അയോധ്യയിലെ ശിലാദാന്‍ പ്രക്ഷോഭവും മറ്റ് എണ്ണമറ്റ കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോഴൊക്കെ ഈ പേര് എന്നെ സഹായിച്ചിട്ടുമുണ്ട്. ഇന്നലത്തെ മുസ്‌ലിം ആള്‍ക്കൂട്ടം മാധ്യമ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു തിരിച്ചയക്കുന്നുണ്ടായിരുന്നത് പോലെയല്ല തൊട്ടപ്പുറത്തെ ഗലികളില്‍ തോക്കും വടിവാളും പെട്രോള്‍ ബോംബും ലാത്തിയുമൊക്കെയായി മതം ചോദിച്ച് മര്‍ദ്ദിക്കാന്‍ എത്തിയിരുന്നവര്‍.
അടി ഉറപ്പായിരുന്നു
അവിടെ മതം ഉറപ്പു വരുത്തി അവനവന്റെ ആളുകളെ തരംതിരിച്ചാണ് ബാക്കിയുള്ളവര്‍ക്ക് അടിയും വെട്ടും കുത്തുമൊക്കെ വിതരണം ചെയ്യുന്നുണ്ടായിരുന്നത്. ഇപ്പുറത്ത് ജാഫറാബാദില്‍ ഏതു മീഡിയാ പ്രവര്‍ത്തകനും, അവന്റെ മതം ഏതായാലും, അടി ഉറപ്പായിരുന്നു. അതുകൊണ്ടാണ് കയ്യും കെട്ടി നിന്ന് 20 മിനിറ്റോളം ഞാനവരുടെ ഉന്തും തള്ളും ചവിട്ടും ആട്ടുമൊക്കെ സഹിക്കേണ്ടി വന്നത്.
ശുദ്ധഗതി കൊണ്ട്
എന്റെ ക്യാമറാമാന്‍ ശാഫി അവന്റെ ശുദ്ധഗതി കൊണ്ടാണ് തന്റെ ക്യാമറയെങ്കിലും രക്ഷപ്പെടുത്താനായി മതം പറഞ്ഞു നോക്കിയത്. എന്നിട്ടും കിട്ടേണ്ടത് കൊടുത്തതിനു ശേഷമേ അവര്‍ ശാഫിയെ വിട്ടയച്ചുള്ളൂ. ഞാനുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഫാസിസത്തിന്റെ. (ജനാധിപത്യത്തിന്റെയല്ല) നാലാംതൂണുകളായി മാറിയതിലുള്ള പൊതുജനത്തിന്റെ പുഛമായിരുന്നു അത്.
ചര്‍ദ്ദില്‍ വരുന്നുണ്ടാവണം
അവര്‍ക്ക് സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന വാക്ക് കേള്‍ക്കുമ്പോഴേ ചര്‍ദ്ദില്‍ വരുന്നുണ്ടാവണം. കേരളത്തില്‍ പോലും 'കലാപകാരികള്‍, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍, അക്രമികള്‍ എന്നൊക്കെയല്ലാതെ സംഘ്പരിവാര്‍, ബിജെപി, ആര്‍എസ്എസ് എന്നൊന്നും ആരും എഴുതുന്നില്ലല്ലോ. ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഹിന്ദിഭാഷാ മാധ്യമങ്ങളില്‍ നേര്‍ വിപരീതമാണ് ചിത്രം.
മൊത്തത്തില്‍ ഒരു പ്രകോപനം
മുസ്‌ലിം ജിഹാദികള്‍ നടത്തിയ കലാപമായാണ് ഇപ്പോള്‍ നടന്ന നരനായാട്ട് ചിത്രീകരിക്കപ്പെടുന്നത്. സ്വന്തം ഗലിയിലേക്ക് ചോരക്കൊതിയുമായി വരുന്നവരെ കല്ലെറിഞ്ഞോടിക്കുന്നതായിരിക്കും 'കലാപ'ത്തിന്റെ സുപ്രധാന തെളിവ്. മുസ്‌ലിംകളുടെ 'പ്രകോപന'ത്തിനുള്ള മറുപടി മാത്രമായിരിക്കും ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണവും കത്തിച്ച വീടുകളുടെ കണക്കും. ഈ പ്രകോപനം എന്തായിരുന്നുവെന്ന് പോലും ഒരു മാധ്യമത്തിനും വിശദീകരിക്കേണ്ട ആവശ്യമുണ്ടാവില്ല. മുസ്‌ലിംകള്‍ മൊത്തത്തില്‍ ഒരു പ്രകോപനം ആണെന്ന് മനസ്സിലാക്കിവെച്ച ജനങ്ങളോട് അല്ലെങ്കിലും അതിന്റെ ആവശ്യമില്ലല്ലോ.
Recommended Video
പരസ്യമായ അംഗീകാരവും സ്വീകരണവും
പറഞ്ഞു വന്നത് ഇത്രയുമാണ്. ജാഫറാബാദിലെ മതവും മൗജ്പൂരിലെ മതവും തത്വത്തിലും പ്രയോഗത്തിലും രണ്ടാണ്. അതിലൊന്ന് മാധ്യമസമൂഹത്തോടും രാഷ്ട്രീയ നേതാക്കളോടും നമ്മുടെ സോ കാള്‍ഡ് ജനാധിപത്യത്തോടും കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വത്തോടുമുള്ള പുഛമാണ്. മറ്റേത് വിടുപണി ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും എരിതീയില്‍ എണ്ണയൊഴിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അവര്‍ കൂവിയാര്‍ക്കുന്ന ഹിന്ദുരാഷ്ട്രത്തിനുമുള്ള പരസ്യമായ അംഗീകാരവും സ്വീകരണവുമാണ്.
ഫേസ്ബുക്ക് കുറിപ്പ്
ജാഫറാബാദില്‍ നടന്ന സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി റഷീദുദ്ധീന്‍ പങ്കുവെച്ച കുറിപ്പ്
രണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി, കുറ്റബോധമില്ല; വീണ്ടും കപില്‍ മിശ്രയുടെ വിവാദ പ്രസ്താവന
ദില്ലി കലാപം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി, കേസ് ഹൈക്കോടതി കേള്‍ക്കും