സൈനീക മേധാവിയെ 'കൊള്ളക്കാരനെന്ന്' വിളിച്ചു; സൈനീകർ ക്യാമറയുംകൊണ്ട് യുദ്ധത്തിന് പോകണോയെന്ന് മോദി!
ബംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാക്ശരവുമായി പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. സര്‍ജിക്കല്‍ സ്ട്രൈക്ക്, സൈനികരുടെ വീരമൃത്യു തുടങ്ങിയ വിഷയങ്ങളാണ് മോദി പ്രചരണത്തിന് ആയുധമാക്കിയത്. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുകയെന്നത് കോണ്‍ഗ്രസിന്‍റെ ഒരു ശീലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ത്യാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിലമതിക്കാറില്ല എന്നും അദ്ദേഹം ആരോപിച്ചു.
സൈനിക മേധാവി ബിപിന്‍ റാവത്തിനെ കൊള്ളക്കാരനെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിളിച്ചതെന്നും മോദി കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷയ്ക്കും കർഷകരുടെ രക്ഷയ്ക്കും വേണ്ടിയാണ് കർണാടകയിലെ തിരഞ്ഞെടുപ്പ്. അല്ലാതെ എംഎൽഎമാരെ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രമുള്ളതല്ലെന്നും നരേന്ദ്രമോദി പറഞ്ഞു. രക്തസാക്ഷികളേയും പട്ടാളക്കാരേയും അപമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സൈന്യം സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കര്‍ സ്ട്രൈക്കിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ പട്ടാളക്കാര്‍ തോക്കുകള്‍ക്കൊപ്പം ക്യാമറയും കൊണ്ടുപോവണമെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചൂടുപിടിച്ച് പ്രചാരണ രംഗവും
തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ നിലയില്‍ പ്രചാരണം നടത്തുന്നുണ്ട് എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ. തെരഞ്ഞെടുപ്പിന് വെറും 9 ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ് പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഇരു നേതാക്കളുടെയും വരവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കുകയാണ്.

കർണാടകയിലെങ്ങും അഴിമതി
കർണാടകയിലെ ബെള്ളാരിയിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസ്താവന വന്നത്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചപ്പോൾ, ഇന്ത്യയ്ക്കു മുസ്‌ലിം, ദലിത് രാഷ്ട്രപതിമാരെ സംഭാവന ചെയ്ത പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെങ്ങും അഴിമതി വേരാഴ്ത്തിയിരിക്കുകയാണെന്നും മോദി ആരോപിച്ചു.

അക്കൗണ്ടുകളിൽ പണം കുമിഞ്ഞു കൂടുന്നു
കർണാടകയിൽ സാധാരണക്കാരന് എന്തെങ്കിലും ആവശ്യം നിറവേറ്റണമെങ്കിൽ കൈക്കൂലി നൽകേണ്ട അവസ്ഥയാണ്. അഴിമതിക്കുകൂട്ടുനിന്നവർക്ക് കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകിയെന്നും മോദി ആരോപിച്ചു. കർണാടകയിലെ അവശേഷിക്കുന്ന കച്ചിതുറുമ്പ് പോലും കോൺഗ്രസിന് നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയെ മൊത്തമായി നഷ്ടത്തിലാക്കിയ ‘സിദ്ധ റുപ്പയ്യ' സർക്കാരാണു സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിമാരുടെ അക്കൗണ്ടുകളിൽ പണം കുമിഞ്ഞു കൂടുകയാണ്. എങ്കിലോ സംസ്ഥാനം കടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വെല്ലുവിളി
സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെയും രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ചാണ് നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുന്നത്. കടലാസിൽ നോക്കി വായിക്കാതെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാൻ രാഹുൽ ഗാന്ധിയെ കഴിഞ്ഞ ദിവസം മോദി വെല്ലുവിളിച്ചിരുന്നു. ഹിന്ദിയിലോ ഇംഗ്ലീഷിലോ അതല്ലെങ്കിൽ നിങ്ങളുടെ മാതാവിന്റെ മാതൃഭാഷയിലോ നിങ്ങൾക്ക് സംസാരിക്കാമെന്നായിരുന്നു മോദിയുടെ വെല്ലുവിളി.

മോദിക്ക് അവിടെ ഇരിക്കാൻ കഴിയില്ല
താൻ പാർലമെന്റിൽ പതിനഞ്ച് മിനിറ്റ് സംസാരിച്ചാൽ പ്രധാനമന്ത്രി മോദിക്ക് അവിടെ ഇരിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പ്രത്യാക്രമണമായിരുന്നു മോദി കർണാടകയിൽ പ്രതികരിച്ചത്. രാഹുൽ ഗാന്ധി പറഞ്ഞത് ശരിയാണെന്നും, അദ്ദേഹം സംസാരിച്ചാൽ തന്നെപ്പോലെയുള്ള നന്നായി വസ്ത്രം ധരിക്കാൻ പോലും കഴിയാത്ത സാധാരണക്കാർക്ക് കോൺഗ്രസ് അദ്ധ്യക്ഷനെപ്പോലെയുള്ളവരോടൊപ്പം ഇരിക്കാൻ കഴിയില്ലെന്നും മോദി പരിഹസിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications