ബാബറി മസ്ജിദ് വിധി മുസ്ലിങ്ങള്‍ക്ക് എതിരായാല്‍ എന്ത് സംഭവിക്കും!!ഷിയാ പണ്ഡിതന്റെ വെളിപ്പെടുത്തല്‍
അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി മുസ്ലിം സമൂഹത്തിന് എതിരായാല്‍ സമാധാനത്തോടെ സ്വീകരിക്കുമെന്നാണ് പണ്ഡിതന്റെ അഭിപ്രായം
ദില്ലി: ബാബറി മസ്ജിദ് കേസില്‍ അന്തിമവിധി മുസ്ലിങ്ങള്‍ക്ക് എതിരായാല്‍ എന്തുസംഭവിക്കുമെന്നതിന് വെളിപ്പെടുത്തലുമായി ഷിയാ പണ്ഡിതന്. അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി മുസ്ലിം സമൂഹത്തിന് എതിരായാല്‍ സമാധാനത്തോടെ സ്വീകരിക്കുമെന്നാണ് ഷിയാ പണ്ഡിതന് മൗലാനാ കല്‍ബേ സാദിഖ് വ്യക്തമാക്കുന്നത്. എന്നാല്‍ തന്റേത് വ്യക്തിഗത അഭിപ്രായമാണെന്നും മുംബൈയിലെ എന്‍എസ്സിഐയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മൗലാനാ വ്യക്തമാക്കി.
ബാബറി മസ്ജിദ് കേസിലെ വിധി മുസ്ലിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭൂമി ഹിന്ദുക്ക അല്ലാത്ത പക്ഷം സമാധാനത്തോടെ വിധിയെ സ്വീകരിക്കുമെന്നും ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു ഷിയാ പണ്ഡിതന്റെ പ്രതികരണം. ബാബാ രാംദേവ്, കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ഝന്‍, പുരുഷോത്തം റൂപാല എന്നിവര്‍ മുസ്ലിം പണ്ഡിതന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് അയോധ്യ കേസില്‍ അന്തിമ വിധി സുപ്രീം കോടതി പുറപ്പെടുവിക്കുകയെന്ന് ആഗസ്ത് 11ന് കേസ് പരിഗണിച്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചരിത്ര രേഖകള്‍ പരിശോധിച്ച് പരിഭാഷപ്പെടുത്തുന്നതിനായി കോടതി മൂന്നുമാസത്തെ സമയവും അനുവദിച്ചിരുന്നു. ബാബറി മസ്ജിദ് സംഭവത്തിന് ഇരുപത്തഞ്ച് വര്‍ഷം തികയുന്നതിന് മുന്നോടിയായാണ് കേസില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
നേരത്തെ ആഗസ്ത് എട്ടിന് രാമജന്മഭൂമിയിലെ തര്‍ക്കപ്രദേശത്തിന് പുറത്ത് മുസ്ലിം പള്ളി നിര്‍മിക്കാമെന്ന നിര്‍ദേശം സുപ്രീം കോടതിയോട് ഷിയാ ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നു. മുസ്ലിം ആദിപത്യമുള്ള പ്രദേശത്ത് മുസ്ലിം പള്ളി നിര്‍മിക്കാമെന്ന ആവശ്യമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഷിയാ വഖഫ് ബോര്‍ഡ് മുന്നോട്ടുവച്ചത്. ബാബറി മസ്ജിദ് കേസ് ആഗസ്ത് 11 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വഖഫ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അയോധ്യയില്‍ രാമക്ഷേത്രവും പള്ളിയും ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനാല്‍ തര്‍ക്കപ്രദേശത്തുനിന്ന് മാറി പള്ളി നിര്‍മിക്കാമെന്നുമാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്. ബാബറി മസ്ജിദ് ഷിയ വഖഫ് ബോര്‍ഡിന് കീഴിലായതിനാല്‍ സമാധാന കരാറിലെത്തേണ്ടത് തങ്ങളുടെ ചുമതലയാണെന്നും വഖഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 1992 ഡിസംബര്‍ ആറിനാണ് ഹിന്ദു കര്‍സേവകര്‍ അയോധ്യയിലെ മുസ്ലിം പള്ളി തകര്‍ത്തത്. തുടര്‍ന്ന് 2000 ഓളം പേരുടെ മരണത്തിനിടയാക്കിയ വലിയ കലാപമാണ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്. രാമന്റെ ജന്മസ്ഥലമായ രാമജന്മഭൂമിയിലാണ് 1528 ല്‍ മിര്‍ ബാഖി മുസ്ലിം പള്ളി നിര്‍മിച്ചതെന്നാണ് ഹിന്ദുക്കള്‍ ഉന്നയിക്കുന്ന വാദം. പിന്നീട് മുഗള്‍ ഭരണാധികാരി ബാബറാണ് പള്ളിയ്ക്ക് ബാബറി മസ്ജിദ് എന്നുപേരിട്ടതെന്നും ഹിന്ദുക്കള്‍ വാദിക്കുന്നു.