'ഫേസ്ബുക്കിന് ഇതിലുളള പങ്കിനെ കുറിച്ച് എല്ലാ ഇന്ത്യക്കാരും ചോദ്യമുയര്‍ത്തണം', പ്രതികരണവുമായി രാഹുൽ
ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് എഴുതിയ കത്ത് പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ച ബിജെപി നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്ന് വെച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സുക്കര്‍ബര്‍ഗിനുളള കത്ത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഫേസ്ബുക്ക് സിഇഒയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.
സുക്കര്‍ബര്‍ഗിന് അയച്ച കത്ത് ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്. '' ഫേസ്ബുക്കിന് ഇതിലുളള പങ്കിനെ കുറിച്ച് എല്ലാ ഇന്ത്യക്കാരും ചോദ്യമുയര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നമ്മള്‍ കഷ്ടപ്പെട്ട് നേടിയ ജനാധിപത്യത്തെ വിദ്വേഷ പ്രചാരണവും വ്യാജവാര്‍ത്തകളും പക്ഷപാതിത്വവും വഴി തകര്‍ക്കുന്നത് അനുവദിക്കാനാകില്ല. വാള്‍സ്ട്രീറ്റ് ജേണല്‍ തുറന്ന് കാട്ടിയത് പോലെ വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചാരണവും നടത്തുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കിനെ കുറിച്ച് എല്ലാ ഇന്ത്യക്കാരും ചോദ്യങ്ങള്‍ ചോദിക്കണം'' എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Recommended Video
ആഗസ്റ്റ് 14ന് അമേരിക്കന്‍ മാധ്യമം ആയ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വെളിപ്പെടുത്തലുകള്‍ ഒരു അത്ഭുതമേ അല്ലെന്ന് കോണ്‍ഗ്രസ് ഫേസ്ബുക്ക് സിഇഒയ്ക്ക് അയച്ച കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ജീവന്‍ ബലികൊടുത്തും നേടിയെടുത്ത അവകാശങ്ങളും മൂല്യങ്ങളും അട്ടിമറിക്കുന്നതിന് ചിലപ്പോള്‍ ഫേസ്ബുക്ക് അറിഞ്ഞ് കൊണ്ട് തന്നെയാവും കൂട്ട് നില്‍ക്കുന്നത് എന്നും എന്നാല്‍ ഇപ്പോഴും വേണ്ട തിരുത്തല്‍ നടത്താനുളള സമയം വൈകിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.
ആദ്യപടി എന്ന നിലയ്ക്ക് സമയബന്ധിതമായി ഫേസ്ബുക്ക് അന്വേഷണം പ്രഖ്യാപിക്കണമെന്നും രണ്ടോ മൂന്നോ മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ടീമിനെ മാറ്റണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2014 മുതല്‍ ഫേസ്ബുക്കില്‍ അനുവദിക്കപ്പെട്ട എല്ലാ വിദ്വേഷ പോസ്റ്റുകളും പബ്ലിഷ് ചെയ്യണമെന്നും കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജെപിസി അന്വേഷണം വേണം എന്നാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിനോട് വിശദീകരണം തേടുമെന്ന് സമിതി ചെയര്‍മാന്‍ ശശി തരൂര്‍ വ്യക്തമാക്കി. വാൾസ്ട്രീറ്റ് ജേണൽ വാർത്തയ്ക്ക് പിറകെ കോൺഗ്രസും ബിജെപിയും പരസ്യ ഏറ്റുമുട്ടലിൽ ആണ്. ഇന്ത്യയിൽ വാട്സ്ആപ്പിനേയും ഫേസ്ബുക്കിനേയും നിയന്ത്രിക്കുന്നത് ആർഎസ്എസും ബിജെപിയും ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.