'ഓരോ അക്രമിയും കരയും, ഉത്തര്‍ പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്', സ്വയം പ്രകീർത്തിച്ച് ആദിത്യനാഥ്!
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരെ വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം പ്രതിഷേധത്തില്‍ പങ്കെടുത്തവരെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുളള പ്രതികാര നടപടികളിലേക്ക് യോഗി സര്‍ക്കാര്‍ കടക്കുകയും ചെയ്തിരിക്കുന്നു. പിന്നാലെ സര്‍ക്കാര്‍ നടപടികളെ പ്രകീര്‍ത്തിച്ച് യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുകയാണ്.
രാഷ്ടീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാള മേധാവിയുടെ ദുരയുണ്ട് ആ വാക്കുകളിൽ! വിമർശിച്ച് ഐസക്
ട്വിറ്ററിലാണ് യോഗിയുടെ പ്രതികരണം. ട്വീറ്റ് ഇങ്ങനെയാണ്: ''ഓരോ കലാപകാരിയും നടുങ്ങിയിരിക്കുകയാണ്. ഓരോ പ്രശ്‌നക്കാരനും ഞെട്ടിയിരിക്കുന്നു. യോഗി സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ടതോടെ എല്ലാവരും നിശബ്ദരായിരിക്കുകയാണ്. എന്തു വേണമെങ്കിലും ചെയ്തു കൊളളൂ, എന്നാല്‍ നാശനഷ്ടങ്ങള്‍ക്കുളള നഷ്ടപരിഹാരം അത് ചെയ്തവരില്‍ നിന്നും ഈടാക്കും. ഇതാണ് യോഗിയുടെ പ്രഖ്യാപനം. ഓരോ അക്രമിയും കരയും. കാരണം ഉത്തര്‍ പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്''. #TheGreatCMYogi എന്നുളള ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ട്.
'യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കരുത്തുറ്റ രൂപം കണ്ട് ഓരോ കലാപകാരിയും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക യോഗിയുടെ ശക്തിയെ ചോദ്യം ചെയ്ത തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നാവും'' എന്നും യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും യോഗി സര്‍ക്കാരിന്റെ പോലീസ് അടിച്ചമര്‍ത്തുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീംകളുടെ വീടുകളില്‍ കയറി പോലീസ് അക്രമം നടത്തുന്നതായും സ്ത്രീകളെ അടക്കം ഉപദ്രവിക്കുന്നതായും ആരോപിക്കപ്പെടുന്നു.
മാത്രമല്ല പോലീസ് അതിക്രമങ്ങളുടെ വീഡിയോകളും ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. പോലീസ് നടപടിയില്‍ ഉത്തര്‍ പ്രദേശില്‍ 21 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആയിരത്തിന് മുകളില്‍ ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്. നൂറുകണക്കിന് പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യോഗി സര്‍ക്കാര്‍ നിരവധി പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.