നരേന്ദ്ര മോദി ഇന്ത്യ ഭരിക്കണമെന്നത് ദൈവത്തിന്റെ പദ്ധതിയെന്ന് ശിവസേന; മോദി ഇന്ത്യയുടെ രക്ഷകൻ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി വീണ്ടും ശിവസേന മുഖപത്രം സാമ്‌ന. രാജ്യത്തെ ശക്തമാക്കാനാണ് നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി ഭരണം തുടരാനുള്ള അവസരം ലഭിച്ചതെന്നും ഇത് ദൈവത്തിന്റെ പദ്ധതിയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷത്തിന് ആശങ്കയുണ്ടായിരുന്നു. ഈ ആശങ്കയുമായി മുന്‍പന്തിയിലുണ്ടായിരുന്നത് മമതാ ബാനര്‍ജിയാണ്. എന്നാല്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന മമതാ ബാനര്‍ജിയുടെ തീരുമാനത്തോടെ അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് തെളിഞ്ഞതായും മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മോദി എതിരാളികള്‍ക്കെതിരായി ഒന്നും സംസാരിച്ചില്ലെന്ന് പറഞ്ഞ് മുഖപ്രസംഗം പുകഴ്ത്തുന്നുമുണ്ട്. 'പുതിയ ഭരണകൂടം നിയന്ത്രണവും മനുഷ്യത്വവും കൊണ്ട് പ്രവര്‍ത്തിക്കും, മോദി തന്റെ തൊഴില്‍ സംസ്‌കാരത്തിലൂടെ അതു കാണിച്ചു. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ളവര്‍ക്ക് സത്യപ്രതിജ്ഞയില്‍ ഇത്രയും അദ്ഭുതം. മോദിയുടെ രണ്ടാം ഉത്സവം ഇന്ന് ആരംഭിക്കുന്നു.
മാത്രമല്ല പാകിസ്താന്‍ പ്രധാനമന്ത്രിയെ മോദി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നത് ജനങ്ങളുടെ വികാരത്തിന് വിരുദ്ധമായി താന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനിച്ചതാണ് വെളിവാക്കുന്നതെന്നും സാംമ്‌ന പറയുന്നു. മോദിയുടെ നേതൃത്വത്തില്‍ ഭരണം തുടരണമെന്നത് ദൈവത്തിന്റെ തീരുമാനമാണെന്നും മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.