വിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചു
ദില്ലി: വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചട്ടങ്ങള്‍ ലംഘിച്ച് മുന്‍ സിബിഐ ഓഫീസര്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന വാക്കുകളുമായി സോഷ്യല്‍ മീഡിയയില്‍. ഇന്ത്യന്‍ ചരിത്രത്തെ പൂര്‍ണമായും വളച്ചൊടിച്ചുവെന്നും ഇസ്ലാമിക അധിനിവേശത്തെ വെള്ളപൂശുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ ചെയ്തതെന്നും മുതിര്‍ന്ന ഐപിഎസ് ഓഫീസറായ എം നാഗേശ്വര റാവു പറയുന്നു.
1947-77 കാലത്ത് വിദ്യാഭ്യാസ മന്ത്രിമാരായിരുന്നവരെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ആര്‍എസ്എസിന്റെ ശ്രമഫലമായി ഹിന്ദുക്കളില്‍ ഉണര്‍വുണ്ടായി എന്നും അദ്ദേഹം വാദിക്കുന്നു. രാജ്യം എക്കാലത്തും ആദരവോടെ കാണുന്ന മൗലാന അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ളവരെയാണ് അദ്ദേഹം അപമാനിച്ച് ട്വീറ്റ് ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഇസ്ലാമിക ഭരണകാലത്തെ വെള്ളപൂശി
മൗലാന അബുല്‍ കലാം ആസാദ്, ഹുമയൂണ്‍ കബീര്‍, എംസി ചഗ്ല, ഫക്രുദ്ദീന്‍ അലി അഹമ്മദ്, നൂറുല്‍ ഹസന്‍ എന്നിവരാണ് സ്വാതന്ത്ര്യം ലഭിച്ച ആദ്യ 20 വര്‍ഷം ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയും ഇസ്ലാമിക ഭരണകാലത്തെ വെള്ളപൂശുകയുമാണ് ഇവര്‍ ചെയ്തതെന്നും നാഗേശ്വര റാവു പറയുന്നു. വികെആര്‍വി റാവുവിനെ പോലുള്ള ഇടതുപക്ഷക്കാര്‍ പിന്നീടുള്ള 10 വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതും അദ്ദേഹം സൂചിപ്പിക്കുന്നു.
ഹിന്ദു മതത്തെ അന്ധവിശ്വാസ കേന്ദ്രമാക്കി
കഴിഞ്ഞ ദിവസങ്ങള്‍ തുടര്‍ച്ചായി ചെയ്ത ട്വീറ്റിലാണ് നാഗേശ്വര റാവു വര്‍ഗീയ പരമായി പ്രതികരിച്ചത്. ഹിന്ദു മതത്തെ അന്ധവിശ്വാസത്തിന്റെ കേന്ദ്രമായി അന്ന് ചിത്രീകരിക്കപ്പെട്ടു. മാത്രമല്ല, ഇസ്ലാം-ക്രൈസ്തവ-ജൂത മത ചിന്താരീതിയിലുള്ള വിദ്യാഭ്യാസവുമാണ് ആദ്യകാലത്ത് നല്‍കിയത് എന്ന് നാഗേശ്വര റാവു സൂചിപ്പിക്കുന്നത്.
ജൂലൈ 31ന് വിരമിക്കും
ഹോംഗാര്‍ഡ്, ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലായ നാഗേശ്വര്‍ റാവു ജൂലൈ 31നാണ് വിരമിക്കുന്നത്. എന്താണ് ഇത്തരം ട്വീറ്റ് ചെയ്യാനുണ്ടായ സാഹചര്യം എന്ന് അദ്ദേഹം വിശദീകരിച്ചില്ല. സര്‍വീസ് ചട്ട പ്രകാരം ഇത്തരം വിദ്വേഷം പരത്തുന്ന പരസ്യപ്രതികരണങ്ങള്‍ പാടില്ല. ശാസ്ത്രം, സാംസ്‌കാരികം, സാഹിത്യം എന്നീ മേഖലകളില്‍ എഴുതാന്‍ അനുമതിയുമുണ്ട്.
കപടരുടെ രാജ്യം
സത്യമേവ ജയതേ എന്നതാണ് നമ്മുടെ പ്രമാണം. എന്നാല്‍ എപ്പോഴും സത്യം ജയിക്കുന്നില്ല. രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി കളവ് പറയേണ്ടി വരുന്നു. ആദ്യത്തില്‍ ലഭിച്ച വിദ്യാഭ്യാസമാണ് ഇത്തരം കളവ് പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ വിജയികളുടേതല്ല, കപടരുടെ രാജ്യമായതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും നാഗേശ്വര റാവു ട്വീറ്റ് ചെയ്യുന്നു.
സിബിഐ ഡയറക്ടറായപ്പോള്‍
സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ പോര് മൂര്‍ച്ചിച്ച വേളയില്‍ 2018 ഒക്ടോബര്‍ 23നാണ് നാഗേശ്വര റാവു സിബിഐ ഡയറക്ടറായി നിയമിതനായത്. ചുമതലയേറ്റ ഉടനെ ഇദ്ദേഹം 100ലധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. ഐസിഐസിഐ ബാങ്ക് വായ്പാ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്ന് മാറ്റുകയുണ്ടായി.
Recommended Video
ഭാര്യയുടെ സാമ്പത്തിക ഇടപാട്
ഹിന്ദുത്വ ആശയം ഇടക്കിടെ പ്രകടിപ്പിച്ചതു കാരണം പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു നാഗേശ്വര റാവു. കൊല്‍ക്കത്ത കേന്ദ്രമായുള്ള ട്രേഡിങ് കമ്പനിയിലെ സാമ്പത്തിക ഇടപാട് തട്ടിപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെട്ടതും വിവാദമായിരുന്നു. എന്നാല്‍ കുടുംബത്തെ ന്യായീകരിച്ചാണ് അന്ന് റാവു രംഗത്തുവന്നത്.
ദില്ലിയിലെ തെരുവുകള്‍ക്ക് മുസ്ലിം പേര്
ദില്ലിയിലെ തെരുവുകള്‍ക്ക് മുസ്ലിം പേര് വച്ചതിലുള്ള അതൃപ്തിയും നാഗേശ്വര റാവു പ്രകടിപ്പിക്കുന്നു. അധിനിവേശകരുടെ പേരിലാണ് തെരുവുകള്‍ നാമകരണം ചെയ്തത്. ദില്ലിയുടെ യഥാര്‍ഥ സ്ഥാപകരായ കൃഷ്ണന്റെയോ പാണ്ഡവരുടെയോ പേര് സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം പരിതപിക്കുന്നു.
ഹിന്ദു സ്പിരിറ്റ് വീണ്ടും ഉണര്‍ന്നു
അയോധ്യ വിഷയം, രാമായണ, ലവ കുശ സീരിയലുകള്‍ എന്നിവ ആരംഭിച്ച 1980കളിലാണ് ഹിന്ദു സ്പിരിറ്റ് വീണ്ടും ഉണര്‍ന്നത്. ആര്‍എസ്എസ്, വിഎച്ച്പി എന്നീ സംഘടനകളുടെ പ്രവര്‍ത്തനം, ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ച എന്നിവയുമെല്ലാം നാഗേശ്വര റാവുവിന്റെ തുടര്‍ച്ചയായുള്ള ട്വീറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം
കഴിഞ്ഞ ജനുവരിയില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ നാഗേശ്വര റാവു ഒരു ലേഖനം എഴുതിയിരുന്നു. ഇന്ത്യയിലെ സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് പണം വരുന്നത് നിരോധിക്കണമെന്ന് അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെടുന്നു. മാംസം കയറ്റുമതി നിരോധിക്കണമെന്നും നാഗേശ്വര റാവു ആവശ്യപ്പെട്ടിരുന്നു.
അച്ഛന് കാളകളെ വാങ്ങാന്‍ പണമില്ല; നുകം എടുത്ത് പെണ്‍മക്കള്‍... വീഡിയോ വൈറല്‍, സഹായ പ്രവാഹം