ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അൽപേഷ് താക്കൂറും; ഇക്കുറി മത്സരം ബിജെപി ടിക്കറ്റിൽ
ദില്ലി: അൽപേഷ് താക്കൂർ ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎ ആയി മത്സരിക്കും. മുൻ കോൺഗ്രസ് എംഎൽഎയും താക്കൂർ വിഭാഗത്തിലെ പ്രബല നേതാവുമാണ് അൽപേഷ്. 2017ൽ അൽപേഷ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് രഥൻപൂർ മണ്ഡലത്തിൽ നിന്നു തന്നെയാണ് ഇക്കുറിയും ജനവിധി തേടുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അൽപേഷ് രഥൻപൂർ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു.
മഞ്ചേശ്വരത്ത് ബിജെപിയില്‍ കലാപം; സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി പ്രവര്‍ത്തകര്‍, തന്ത്രി വേണ്ട
രാജ്യസഭാ എംപി തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് എതിരായി വോട്ട് ചെയ്തതിന് ശേഷമാണ് അൽപേഷ് താക്കൂർ കോൺഗ്രസ് വിടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ അൽപേഷ് പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നാരോപിച്ചായിരുന്നു അൽപേഷ് പാർട്ടി വിട്ടത്.
അൽപേഷിനൊപ്പം പാർട്ടി വിട്ട ധവാൽസിൻ സാലയും ഇക്കുറി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ബയാഡ് മണ്ഡലത്തിൽ നിന്നുമാണ് ധവാൽസിൻ സാല ജനവിധി തേടുന്നത്. ബിജെപിയിൽ ചേരാനല്ല കോൺഗ്രസ് വിട്ടതെന്ന് അൽപേഷ് താക്കൂർ പലകുറി ആവർത്തിച്ചിരുന്നെങ്കിലും ഒടുവിൽ ബിജെപി പാളയത്തിൽ എത്തുകയായിരുന്നു.
താക്കൂർ വിഭാഗക്കാരുടെ നേതാവായാണ് അൽപേഷ് ഉയർന്നു വന്നത്. 2017ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ച മികച്ച പ്രകടനത്തിനുള്ള ഒരു കാരണം അൽപേഷിന്റെ സാന്നിധ്യം തന്നെയായിരുന്നു. രാഹുൽ ഗാന്ധിയോടുള്ള വിശ്വാസമാണ് തന്നെ കോൺഗ്രസിലെത്തിച്ചത്, എന്നാൽ അദ്ദേഹം പാർട്ടിയെ കൈയ്യൊഴിഞ്ഞെന്ന് നേരത്തെ അൽപേഷ് ആരോപിച്ചിരുന്നു. ഗുജറാത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കും.