''ഓപ്പറേഷൻ റായ്ബറേലി''; സോണിയാ ഗാന്ധിക്കെതിരെ മുൻ കോൺഗ്രസ് നേതാവിനെ ഇറക്കി ബിജെപി
ലക്നോ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് ഉത്തർ പ്രദേശിൽ നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ അമേഠിക്ക് പിന്നാലെ സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും ശക്തമായ മത്സരത്തിനിറങ്ങാനാണ് ബിജെപിയുടെ നീക്കം.
കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ റായ് ബറേലിയിൽ മുൻ കോൺഗ്രസ് നേതാവിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഒരു കാലത്ത് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായും റായ് ബറേലിയിൽ ശക്തമായ സ്വാധീനവുമുള്ള നേതാവുമായ ദിനേശ് പ്രതാപ് സിംഗാണ് റായ് ബറേലിയിൽ സോണിയാ ഗാന്ധിയുടെ എതിരാളി.
Read More: റായ് ബറേലയിൽ ഇക്കുറി സോണിയാ ഗാന്ധി സുരക്ഷിതയോ? മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ
കോൺഗ്രസിന്റെ കാവൽക്കാരൻ
2009, 2014 തിരഞ്ഞെടുപ്പുകളിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധി നേടിയ വമ്പൻ ഭൂരിപക്ഷത്തിന് പിന്നിൽ ദിനേശ് പ്രതാപ് സിംഗിന്റെ സ്വാധീനവും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും അടുത്ത ബന്ധമുളള നേതാവായിരുന്നു ദിനേശ് പ്രതാപ് സിംഗ്.
കോൺഗ്രസിൽ നിന്നും പുറത്തേയ്ക്ക്
മുൻ കോൺഗ്രസ് നേതാവും എംഎൽസിയുമാണ് ദിനേശ് പ്രതാപ് സിംഗ്. 2017ലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ദിനേശ് പ്രതാപ് സിംഗിനേയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ബിജെപി പാളയത്തിലെത്തി.
ശക്തി കേന്ദ്രം
2004 മുതൽ സോണിയാ ഗാന്ധിയാണ് റായ് ബറേലിയുടെ എംപി. കോൺഗ്രസിന്റെ ശക്തി കേന്ദ്രമാണെങ്കിലും മണ്ഡലത്തിൽ സ്വാധീനമുള്ള പ്രദേശിക നേതാവിനെ ഇറക്കി വോട്ട് വിഹിതം കൂട്ടാനാകുമോയെന്നാണ് ബിജെപി പരീക്ഷണം. ദിനേശ് പ്രതാപ് സിംഗിന്റെ സ്ഥാനാർത്ഥിത്വത്തെ ഓപ്പറേഷൻ റായ് ബറേലി എന്നാണ് ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ വിശേഷിപ്പിച്ചത്.
രാഹുൽ ഗാന്ധിക്കെതിരെയും
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേോഠിയിലും ഇക്കുറി ശക്തമായ മത്സരമാണ് നടക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് 5 വർഷത്തിനുള്ളിൽ അമേഠിയിൽ തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജീവ് ഗാന്ധിയുടെ അനുയായി
അമേഠിയിൽ രാഹുൽ ഗാന്ധിക്കും വെല്ലുവിളി ഉയർത്തുകയാണ് മുൻ കോൺഗ്രസ് നേതാവിൻറെ സ്ഥാനാർത്ഥിത്വം. രാജീവ് ഗാന്ധിയുടെ അനുയായിയുടെ മകനാണ് ഹാജി മുഹമ്മദ് ഹാറുൺ റാഷിദ് കഴിഞ്ഞയാഴ്ച കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്ര്യനായി മത്സരിക്കാൻ ഒരുങ്ങുകയാണ്. മുസ്ലീം സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നുവെന്നാണ് റാഷിദിന്റെ ആരോപണം.
അഖിലേഷിനെതിരെ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തവണ ഉത്തർപ്രദേശിൽ കനത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ പ്രമുഖ സിനിമാ താരത്തെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഭോജ്പൂരി ഗായകനും നടനുമായ ദിനേശ് ലാൽ യാദവാണ് അഖിലേഷിന്റെ എതിർ സ്ഥാനാർത്ഥി.
ബിജെപിയിൽ
ഏറെ ആരാധകരുള്ള താരമാണ് ദിനേശ് ലാൽ യാദവ്. ദിനേശ് ലാലും മറ്റൊരു ഭോജ്പൂരി താരമായ രവി കിഷനും അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. പൂർവാഞ്ചൽ മേഖലയിൽ നിരവധി ആരാധകരാണ് ഇരുവർക്കു ഉള്ളത്. ഇത് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം.
മുലായം സിംഗിനെതിരെ
മെയിൻപൂരിയിൽ മുലായം സിംഗ് യാദവിനെിരെ പ്രേം സിംഗ് സാക്യയാണ് ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല, എസ്പി-ബിജെപി നേർക്കുനേർ പോരാട്ടമാണ് മെയിൻപൂരിയിൽ നടക്കുന്നത്. 2014ൽ തേജ് പ്രതാപ് സിംഗിനെതിരെ സാക്യ മത്സരിച്ചിട്ടുണ്ടെങ്കിലും 3 ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. 24 വർഷമായി എസ്പിയുടെ കൈയ്യിലാണ് മെയിൻപുരി മണ്ഡലം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ