കമല്‍നാഥിന്‍റെ ആ ഒരു വെല്ലുവിളിയാണ് സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചത്; വെളിപ്പെടുത്തലുമായി നേതാവ്
ഭോപ്പാല്‍: എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 പാര്‍ട്ടി എംഎല്‍എമാര്‍ പദവി രാജിവെച്ചതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു. തുടര്‍ന്ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് വിട്ട ഉടന്‍ തന്നെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കുന്ന സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. കമല്‍നാഥുമായുള്ള പ്രശ്നങ്ങളാണ് സിന്ധ്യയുടെ പാര്‍ട്ടി വിടലില്‍ കലാശിച്ചതെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നത് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ചേരിപ്പോര് വ്യക്തമായിരുന്നു.
അവസാനം കമല്‍നാഥിന്‍റെ ഒരു വെല്ലുവിളിയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടല്‍ ആസന്നമാക്കിയതെന്നാണ് ഒരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
15 മാസം
സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ ഇന്നുവരേയുള്ള 15 മാസമായി അദ്ദേഹം ഞങ്ങളുടെ നേതാവിനെ മാറ്റി നിര്‍ത്തികുയായിരുന്നുവെന്നാണ് സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച 22 എംഎല്‍എമാരില്‍ ഒരാളായ തുളസിറാം സിലാവത്ത് അരോപിക്കുന്നത്. പ്രശ്നങ്ങള്‍ ഉന്നയിച്ചപ്പോള്‍ 'അവന്‍ തെരുവിലറങ്ങി നേരിട്ടെ' എന്നായിരുന്നു കമല്‍നാഥിന്‍റെ മറുപടി. ഇത് ഏറെ പ്രകോപനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് ചരിത്രത്തില്‍
തന്‍റെ വിശ്വസ്തനായ തുളസീറാം സിലാവത്തിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ജ്യോതിരാദിധ്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. ഒരു ദളിത് നേതാവിനെ ഉപമുഖ്യമന്ത്രിയാക്കണെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്നേവരെ ആരും ഉയര്‍ത്തിയിട്ടില്ലെന്നും സിലാവത്ത് പറഞ്ഞു.
അധികാരത്തിലെത്തിയത്
ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയുടെ മുഖമായതിനാലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2018 ലെ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ങ്ങള്‍ ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി സമരം ചെയ്യുമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റാണെന്നാണ് മുന്‍മന്ത്രി കൂടിയായ പ്രഭം ചൗധരി ചോദിച്ചത്.
തെരുവില്‍ നേരിട്ടോ
ഞങ്ങളുടെ നേതാവിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനുപകരം, തെരുവില്‍ നേരിട്ടോ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ് അപമാനിക്കുകയാണ് അന്നത്തെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചെയ്തതെന്ന് മറ്റൊരു മുന്‍ മന്ത്രിയായ മഹേന്ദ്ര സിങം സിസോദിയയും പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്ങ് സിന്ധ്യയെയും അനുയായികളെയും "ഒറ്റിക്കൊടുക്കുന്നവർ" എന്ന് വിളിച്ചു. അദ്ദേഹത്തിന്‍റെ സഹോദരൻ ലക്ഷ്മൺ സിംഗ് ഒരിക്കൽ ബിജെപിയിൽ ചേർന്നിരുന്നുവെന്നകാര്യം അദ്ദേഹം മറന്നു പോയെന്നും സിസോദിയ ഓര്‍മിപ്പിച്ചു.
സിങ്ങിന്‍റെ ആരോപണം
വന്‍ തുക കൈപറ്റിയാണ് തങ്ങള്‍ കോണ്‍ഗ്രസ് വിട്ടതെന്ന ദിഗ് വിജയ് സിങ്ങിന്‍റെ ആരോപണം മുന്‍മന്ത്രിയും സിന്ധ്യയുടെ അനുഭാവിയുമായ ഗോവിന്ദ് സിംഗ് രജ്പുത് നിഷേധിച്ചു. ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണവും ജ്യോതിരാദിധ്യ സിന്ധ്യയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഘട്ടത്തില്‍
ഏത് ഘട്ടത്തിലാണ് കോൺഗ്രസുമായി ബന്ധം വേർപെടുത്താൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോൾ, സിന്ധ്യക്കെതിരായി കമല്‍നാഥിന്‍റെ പരാമര്‍ശം നിര്‍ണ്ണായകമാണെന്നും ഗോവിന്ദ് സിംഗ് രജ്പുത് പറഞ്ഞു. അവർ ഞങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു, എന്നാൽ വാസ്തവത്തിൽ അവർ കമല്‍നാഥ് സര്‍ക്കാറിന്‍റെ ജനവിരുദ്ധ തീരുമാനങ്ങളെ എതിർക്കാതിരിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്തുവെന്ന് മറ്റൊരു മുൻ മന്ത്രി പ്രദ്യുമ്ന സിംഗ് തോമറും ആരോപിച്ചു.
പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് ബംഗാള്‍ പൊലിസിന്റെ അടിയേറ്റ് മരിച്ചു; സംഭവം പശ്ചിമബംഗാളില്‍
കേരളത്തില്‍ നാളെ ജുമുഅ നമസ്കാരങ്ങള്‍ ഉണ്ടാവില്ല; പ്രസ്താവനയുമായി നേതാക്കള്‍