ചൊറിയാൻ വരരുത്! വെള്ളാപ്പളളി നടേശനോട് ടിപി സെൻകുമാർ, വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
കൊല്ലം: എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പളളി നടേശന് എതിരെ മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടിപി സെൻ കുമാർ രംഗത്ത്. എസ്എൻഡിപി യോഗത്തെ പിളർക്കാൻ ബിജെപിയുടെ അറിവോടെ ശ്രമം നടക്കുന്നു എന്നുളള റിപ്പോർട്ടുകളുണ്ട്. എസ്എൻഡിപി നേതാവ് സുഭാഷ് വാസുവും ടിപി സെൻകുമാറുമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ആരോപണമുണ്ട്.
സെൻകുമാറിനേയും സുഭാഷ് വാസുവിനേയും പേരെടുത്ത് പറയാതെ വെള്ളാപ്പളളി നടേശൻ നേരത്തെ വിമർശിച്ചിരുന്നു. ഡിസംബര്‍ 25ന് മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിന് കീഴിലാക്കുമെന്നും ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് വെള്ളാപ്പളളി ആരോപിച്ചിരുന്നു. കരിക്ക് കുടിച്ചിട്ട് തൊണ്ണാൻ കൊണ്ട് എറിയുന്നവരെ സൂക്ഷിക്കണം എന്ന വെള്ളാപ്പളളിയുടെ പ്രസ്താവന സംബന്ധിച്ച പത്രവാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചാണ് സെൻകുമാറിന്റെ മറുപടി.
സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 1996 മുതലുള്ള വേദങ്ങളും അനുബന്ധ കണക്കു വേദങ്ങളും ഓതുക. ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ!!! മൈക്രോ, ഇന്ന് എസ് എൻ ഡി പി പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ ?? ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.
"അവനവാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനു വരേണം''. ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല. ദരിദ്രനാരായണൻമാരായ ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്! എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എസ് എൻ ഡി പി ഒരു രാജഭരണമായല്ല ...ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്! ചൊറിയാൻ വരരുത്!!''