4 മാസമായി ഫ്‌ളാറ്റിന് പുറത്തിറങ്ങാതെ ഐഐടി പ്രൊഫസറും ഭാര്യയും !! കഴിഞ്ഞിരുന്നത് മലമൂത്രത്തിന് നടുവിൽ
നാല് മാസമായി ഐഐടി കാണ്‍പൂരിലെ മുന്‍ പ്രൊഫസറായ സജ്ഞീവ് ദയാലും ഭാര്യ വിദ്യയും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല.
കാണ്‍പൂര്‍: നാല് മാസമായി ഫ്‌ളാറ്റിനുള്ളില്‍ കഴിയുകയായിരുന്ന ഐഐടി പ്രൊഫസറേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാസങ്ങളോളമായി ഭക്ഷണം കഴിച്ചിട്ടെന്ന് പരിശോധനയില്‍ വ്യക്തമായി. നാല് മാസമായി ഇവര്‍ ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കാറില്ലായിരുന്നു. അതിനാല്‍ ഫ്‌ളാറ്റിന് അകത്ത് ആരും ഇല്ലെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്.
കഴിഞ്ഞ നാല് മാസമായി ഐഐടി കാണ്‍പൂരിലെ മുന്‍ പ്രൊഫസറായ സജ്ഞീവ് ദയാലും ഭാര്യ വിദ്യയും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ശാരദ നഗറിലെ ആഡംബര ഫ്‌ളാറ്റില്‍ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്.
അധ്യാപകനും ഭാര്യയും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ ഫ്‌ളാറ്റ് ശ്രദ്ധിച്ചത്. ഇത്രയും നാള്‍ ഇവര്‍ കരുതിയിരുന്നത് അധ്യാപകനും ഭാര്യയും നാട്ടിലില്ല എന്നായിരുന്നു.
ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറിന്നില്ല. തുടര്‍ന്ന് പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു.
മലമൂത്ര വിസര്‍ജ്യത്തില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന സജ്ഞീവിനെയാണ് പോലീസ് കണ്ട്. ഇയാളുടെ ശ്വാസോച്ഛാസം മന്ദഗതിയില്‍ ആയിരുന്നു. ഹൃദയമിടിപ്പും കുറഞ്ഞിരുന്നു. ബെഡ്‌റൂമില്‍ കട്ടിലിന് അടിയില്‍ നഗ്നയായി കിടക്കുകയായിരുന്നു വിദ്യ.
പോലീസ് ഉടന്‍ തന്നെ പ്രൊഫസറേയും ഭാര്യയേയും ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍് പറയുന്നു. ഫ്‌ളാറ്റിലെ കക്കൂസുകള്‍ എല്ലാം വലിയ മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിരുന്നു.
പ്രൊഫസര്‍ക്കും ഭാര്യയ്ക്കും ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. രണ്ട് പേര്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളതായാണ് സംശയം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനാലാവും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിയ്ക്കുന്നുണ്ട്.
50കാരനായ സജ്ഞീവ് ദയാല്‍ കാണ്‍പൂർ ഐഐടിയിലെ അധ്യാപകന്‍ ആയിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു വിദ്യ. ഇവര്‍ക്ക് കുട്ടികളില്ല.
ഐഐടിയിൽ നിന്ന് സജ്ഞീവ് ദയാൽ സ്വയം വിരമിച്ചതാണെന്നാണ് റിപ്പോർട്ട്. അതിന് ശേഷം വീടിന് അടുത്തായി എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് സെന്റർ നടത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഇതിൽ നിന്നെല്ലാം പിന്മാറി തനിച്ച് കഴിയുകയായിരുന്നു.
അയൽക്കാരുമായി പ്രൊഫസറും ഭാര്യയും ബന്ധപ്പെട്ടിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുന്പ് ഇലക്ട്രീഷ്യനെ വിദ്യ ദയാൽ വിളിച്ചിരുന്നു. ഇയാൾ ഫ്ലാറ്റിൽ എത്തി കതകിന് മുട്ടി നോക്കിയെങ്കിലും ആരും വാതിൽ തുറക്കാത്തതിനാൽ തിരികെ പോവുകയായിരുന്നു.