സാബിര്‍ അലി ബിജെപിയില്‍, ലക്ഷ്യം സംസ്ഥാനത്തെ മുസ്ലിം വോട്ടുകള്‍?
പട്ന: നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് ജനതാദള്‍ യുനൈറ്റഡില്‍ നിന്നും പുറത്താക്കപ്പെട്ട തീപ്പൊരി നേതാവ് സാബിര്‍ അലി ബി ജെ പിയില്‍ ചേര്‍ന്നു. 2014 ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടമുമ്പാണ് മോദിയെ പ്രശംസിച്ചതിന് സാബിര്‍ അലിയെ ജെ ഡി യു പുറത്താക്കിയത്. മാര്‍ച്ച് 24ന് ജെ ഡി യുവില്‍ നിന്നും പുറത്തായ സാബിര്‍ അലി മാര്‍ച്ച് 29ന് ബി ജെ പിയില്‍ ചേര്‍ന്നു. എന്നാല്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ട് മുഖ്താര്‍ അബ്ബാസ് നഖ്വിയുമായി ഇടഞ്ഞ സാബിര്‍ അലി തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടിക്ക് പുറത്തായി.
ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് സാബിര്‍ അലി ബി ജെ പിയില്‍ തിരിച്ചെത്തിയത്. സംസ്ഥാനത്തെ മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ചാണ് ബി ജെ പി സാബിര്‍ അലിയെ പാര്‍ട്ടിയില്‍ എടുത്തത് എന്ന് ആരോപണം ഉയരുന്നുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന നേതാവാണ് അലി എന്നും ഇനിമുതല്‍ അലി ബി ജെ പിക്കൊപ്പമായിരിക്കും എന്നും ബിഹാറിലെ ബി ജെ പി നേതാവ് ഭൂപേന്ദ്ര യാദവ് പറഞ്ഞു.
2014 മാര്‍ച്ച് വരെ ജെ ഡി യുവിന്റെ പാര്‍ലമെന്റ് അംഗമായിരുന്നു സാബിര്‍ അലി. രാജ്യത്തെ നയിക്കാന്‍ ഏറെ യോഗ്യനാണ് മോദിയെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം പാര്‍ട്ടിക്ക് പുറത്തായത്. ശേഹര്‍ മണ്ഡലത്തില്‍ ജെ ഡി യു ടിക്കറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്കിയ ശേഷമാണ് സാബിര്‍ അലി മോദിയെ പ്രശംസിച്ച് പ്രസംഗിച്ചതും പാര്‍ട്ടിക്ക് പുറത്തായതും. അതിനും മുമ്പ് രാംവിലാസ് പാസ്വാന്റെ എല്‍ ജെ പിയില്‍ അംഗമായിരുന്നു സാബിര്‍ അലി.