ഹരിയാന കോൺഗ്രസിൽ ഭിന്നത രൂക്ഷം, മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തൻവർ പാർട്ടി പദവികൾ രാജി വെച്ചു
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഹരിയാന കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ കമ്മിറ്റികളിലെ ചുമതലകളില്‍ നിന്നടക്കമാണ് തന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി ടിക്കറ്റുകള്‍ പണം വാങ്ങി വില്‍പ്പന നടത്തുകയാണ് എന്ന് ആരോപിച്ചാണ് രാജി.
മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന അധ്യക്ഷ കുമാരി ശെല്‍ജ, സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവര്‍ക്കെതിരെയാണ് തന്‍വര്‍ സീറ്റ് വില്‍പ്പന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം തന്‍വറും അനുയായികളും ദില്ലിയിലെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.
ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ഇഷ്ടക്കാര്‍ക്കായി സീറ്റ് വീതം വെയ്പ്പാണ് നടക്കുന്നതെന്നും തന്‍വര്‍ ആരോപിച്ചിരുന്നു. ഹൂഡയും തന്‍വറും തമ്മിലുളള ഭിന്നതയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന് മുന്നിലുളള വലിയ വെല്ലുവിളി. തന്‍വറിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത് ഹൂഡയുടെ ഇടപെടല്‍ മൂലമാണ്. പകരം ഹൂഡയ്ക്ക് വേണ്ടപ്പെട്ട കുമാരി ശെല്‍ജയെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അശോക് തന്‍വറിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടില്ല. ഇതിന് പിന്നിലൂം ഹൂഡ ആണെന്നാണ് തന്‍വറിന്റെ ആരോപണം. പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെയാണ് സ്വന്തക്കാര്‍ക്ക് വേണ്ടി ഹൂഡ തഴഞ്ഞത് എന്നും അശോക് തന്‍വര്‍ ആരോപിച്ചു. ഹൈക്കമാന്‍ഡ് ഇടപെട്ട് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത നീക്കങ്ങളിലേക്ക് കടക്കും എന്നാണ് തന്‍വറിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പിളര്‍പ്പിലേക്ക് പാര്‍ട്ടി പോയാല്‍ കോണ്‍ഗ്രസിനത് വന്‍ തിരിച്ചടിയാവും.