അമേഠിയിൽ കോൺഗ്രസിന് അടുത്ത തിരിച്ചടി; മുൻ രാജ്യസഭാംഗവും ഭാര്യയും ബിജെപിയിൽ ചേർന്നു
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിംഗും ഭാര്യയും ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ഇരുവരും കോൺഗ്രസ് വിട്ടിരുന്നു. ഉത്തർപ്രദേശിലെ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് മുൻ അധ്യക്ഷയായിരുന്നു സഞ്ജയ് സിംഗിന്റെ ഭാര്യ അമിതാ സിംഗ്.
ബിജെപി വിയര്‍ക്കും!! ബംഗാളില്‍ മമതയും പണി തുടങ്ങി.. നേതാക്കള്‍ വീണ്ടും പഴയ തട്ടകത്തിലേക്ക്
ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. വ്യക്തതയും ഭാവിയും ഇല്ലാത്ത ഒരു പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇരുവരും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന സഞ്ജയ് സിംഗ് രാജ്യസഭാംഗത്വം രാജി വയ്ക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും പ്രവർത്തനങ്ങളിൽ വ്യക്തയില്ലെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. അമേഠിയിലെ രാജകുടുംബാംഗമാണ് സഞ്ജയ് സിംഗ്. 1998ൽ ബിജെപി ടിക്കറ്റിൽ അമേഠിയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗ് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്. അമേഠിയിൽ രാഹുൽ ഗാന്ധിക്ക് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയായിരിക്കുകയാണ് സഞ്ജയ് സിംഗിന്റെ രാജി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഞ്ജയ് സിംഗ് സുൽത്താൻപൂരിൽ നിന്നും മത്സരിച്ച സഞ്ജയ് സിംഗ് ബിജെപിയുടെ മനേകാ ഗാന്ധിയോട് പരാജയപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളും വീഷണങ്ങളുമാണ് ബിജെപിയിലേക്ക് തന്നെ ആകർഷിച്ചതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അദ്ദേഹം വാഗ്ദാനങ്ങൾ പാലിക്കുന്നു, അതുകൊണ്ടാണ് രാജ്യം മുഴുവൻ അദ്ദേഹത്തിനൊപ്പം നിൽക്കുന്നത്. കോൺഗ്രസ് ഭൂതകാലത്തിൽ ജീവിക്കുകയാണെന്നും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വം മാത്രമാണുള്ളതെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.