എക്സിറ്റ് പോളിൽ 2018 ഇഫക്ട്? കോൺഗ്രസിന് പ്രതീക്ഷ, ബിജെപിക്ക് നിരാശ, പാളിയ പ്രവചനം ഇങ്ങനെ
ദില്ലി; ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ടം പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളുടെ ആത്മ വിശ്വാസത്തിലാണ് ബിജെപി. മികച്ച ഭൂരിപക്ഷത്തിൽ എൻഡഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് ദിവസം കൂടി കാത്തിരിക്കു, നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നതാകും തിരഞ്ഞെടുപ്പ് ഫലം എന്നാണ് കോൺഗ്രസ് വക്താവ് അവകാശപ്പെടുന്നത്.
എക്സിറ്റ് പോൾ ഫലങ്ങളും യാഥാർത്ഥവും തമ്മിൽ ചിലപ്പോൾ യാതൊരു ബന്ധവും ഉണ്ടായില്ല. എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് അമിത് ആത്മവിശ്വാസമോ കോൺഗ്രസിന് നിരാശയോ ഇല്ല. ഇത് ശരിവയ്ക്കുന്നതായിരുന്നു ഒടുവിലായി 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലവും.
എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!
പ്രവചനം ഇങ്ങനെ
മധ്യപ്രദേശിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 15 വർഷമായി ബിജെപി ഭരിച്ച സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. എന്നാൽ കോൺഗ്രസ് 126 സീറ്റുകൾ നേടുമെന്നാണ് എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ പ്രവചിച്ചത്. ബിജെപി 94 സീറ്റുകൾ നേടുമെന്നും പ്രവചിച്ചു. എന്നാൽ റിപ്പബ്ലിക് ടിവി- സീ വോട്ടർ സർവേ ബിജെപി 106 സൂറ്റുകൾ വരെ നേടുമെന്നും കോൺഗ്രസ് 110 മുതൽ 126 സീറ്റുകൾ വരെ നേടുമെന്നും പ്രവചിച്ചു. അതേ സമയം ടൈംസ് നൗ- സിഎൻക്സ് സർവേ പ്രകാരം 89 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
യഥാർത്ഥ ഫലം ഇത്
ബിഎസ്പി ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. മറ്റ് ചെറുകക്ഷികൾ 15 സീറ്റിൽ വരെ വിജയിക്കുമെന്നുമായിരുന്നു പ്രവചനം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 109 സീറ്റുകളിൽ ബിജെപിയും 114 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ബിഎസ്പി രണ്ടും മറ്റുള്ളവർ അഞ്ചും സീറ്റ് നേടി. ബിഎസ്പിയുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടു കൂടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്.
രാജസ്ഥാനിൽ
രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം കടക്കാൻ പോലും കോൺഗ്രസിനായില്ല. റിപ്പബ്ലിക് ടിവി - സീ വോട്ടർ സർവേ പ്രകാരം കോൺഗ്രസ് 129 മുതൽ 145 സീറ്റുകളിൽ വരെ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. ഭൂരിപക്ഷം സർവേകളും കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം കടക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാൽ യതാർത്ഥ ഫലം വന്നപ്പോൾ 99 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. 73 ഇടത്ത് ബിജെപിയും വിജയിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം
15 വർഷമായി ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസും- ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് സർവേ ഫലങ്ങൾ പറഞ്ഞത്. എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേ പ്രകാരം 90 അംഗ സഭയിൽ ബിജെപി 52 സീറ്റുകളും കോൺഗ്രസ് 35 സീറ്റുകളും നേടുമെന്നായിരുന്നു പ്രവചനം. ന്യൂസ് എക്സ്-നേതാ സർവേ പ്രകാരം കോൺഗ്രസ് 40ഉം ബിജെപി 43ഉം സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചത്. എന്നാൽ വോട്ടെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് മിന്നും വിജയം കാഴ്ച വെച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 68 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 15 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ