കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ
ദില്ലി: നിർണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. ഏഴ് ഘട്ടങ്ങളിലായി നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23ന് അറിയാം. തിരഞ്ഞെടുപ്പിന്റെ അവസാന വട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ദേശീയ, പ്രാദേശിക ചാനലുകളും ഏജൻസികളും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. 2019ൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
2014ൽ വെറും 44 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കും. എങ്കിലും യുപിഎ സർക്കാർ അധികാരത്തിൽ എത്തില്ല. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നാലും എൻഡിഎയുടെ അംഗബലം മറികടക്കാനാകില്ലെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും യാഥാർഥ്യത്തിൽ നിന്നും അകലെയായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു പല തിരഞ്ഞെടുപ്പ് ഫലങ്ങളുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല; എക്സിറ്റ് പോളുകളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
1999 തിരഞ്ഞെടുപ്പ്
1999ലെ പൊതു തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയുടെ സീറ്റ് പ്രവചനമാണ് പാളിയത്. ഔട്ട്ലുക്ക്, സിഎംഎസ് സർവേകൾ മൂന്നാം മുന്നണിക്ക് 39 സീറ്റുകൾ പ്രവചിച്ചപ്പോൾ ഇന്ത്യ ടുഡേ- ഇന്‌സൈറ്റ് സർവേ 80 സീറ്റും പ്രവചിച്ചു. എന്നാൽ ഫലം വന്നപ്പോൾ 113 സീറ്റാണ് മൂന്നാം മുന്നണിക്ക് ലഭിച്ചത്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് ലഭിച്ചതാകട്ടെ 134 സീറ്റുകളും. 296 സീറ്റുകളാണ് എൻഡിഎ നേടിയത്.
2004 ലോക്സഭാ തിരഞ്ഞെടുപ്പ്
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാജ്പേയിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചനം നടത്തിയത്. 230 മുതൽ 270 സീറ്റുകൾ വരെ ബിജെപി നേടുമെന്നായിരുന്നു പ്രവചനം. ഔട്ട്‌ലുക്ക്-എംഡിആര്‍എ ഫലം പ്രവചിച്ചത് എന്‍ഡിഎക്ക് 290 സീറ്റും യുപിഎക്ക് 169 സീറ്റുമാണ്. ആജ് തക്-ഓര്‍ഗ് മാര്‍ഗ് പ്രവചിച്ചത് എന്‍ഡിഎക്ക് 248 സീറ്റും യുപിഎക്ക് 190 സീറ്റുമാണ്.
സീറ്റ് നേട്ടം ഇങ്ങനെ
എന്നാൽ എന്‍ഡിടിവി, ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് എന്‍ഡിഎ 250 സീറ്റും യുപിഎ 205 സീറ്റും നേടുമെന്നാണ്. യുപിഎയ്ക്ക് 200ലധികം സീറ്റ് നേട്ടം പ്രവചിച്ചത് ഈ സർവേ മാത്രമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ 219 സീറ്റുകൾ നേടിയ യുപിഎ മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തിൽ എത്തുകയായിരുന്നു. അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ച ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ലഭിച്ചതാകട്ടെ 187 സീറ്റുകൾ മാത്രം,
2009ലും
2004 അധികാരത്തിലെത്തിയ ഒന്നാം യുപിഎ സർക്കാർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ജനവിധി തേടിയത്. എൻഡിഎയും യുപിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. കേന്ദ്രത്തിൽ തൂക്ക് മന്ത്രിസഭ അധികാരത്തിൽ എത്തുമെന്ന് പോലും പ്രവചിക്കപ്പെട്ടു. എന്‍ഡിഎ 197 സീറ്റും യുപിഎ 199 സീറ്റും നേടുമെന്ന് സ്റ്റാര്‍ ന്യൂസ്, എസി നീല്‍സണ്‍ പ്രവചിച്ചപ്പോള്‍, ടൈംസ് നൗ യുപിഎക്ക് 198 സീറ്റും എന്‍ഡിഎക്ക് 183 സീറ്റും ലഭിക്കുമെന്ന് പ്രവചിച്ചു.
രണ്ടാം യുപിഎ സർക്കാർ
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. യുപിഎയ്ക്ക് 262 സീറ്റുകളുടെ കൃത്യമായ മേൽക്കൈ ഉണ്ടായി.159 സീറ്റുകൾ മാത്രമാണ് എൻഡിഎ മുന്നണിക്ക് ലഭിച്ചത്. ഇതോടെ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ രണ്ടാം യുപിഎം സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയായിരുന്നു.
ബിഹാറിൽ ഫോട്ടോ ഫിനീഷ്
രാജ്യ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് പോരാട്ടമാണ് 2015ൽ ബിഹാറിൽ നടന്നത്. ഭരണത്തുടർച്ചയ്ക്കായി നിതീഷ് കുമാറും അധികാരം പിടിച്ചെടുക്കാൻ ബിജെപിയും ശ്രമിക്കുന്നതിനിടെയായിരുന്നു ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. ഇരുമുന്നണികളും ഫോട്ടോ ഫിനീഷിലേക്ക് എന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്.
ഒടുവിൽ സംഭവിച്ചത്
ആർജെഡി-ജെഡിയു-കോൺഗ്രസ് സഖ്യത്തിന് 117 സീറ്റുകൾ ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സർവേ പ്രവചിച്ചത്. എൻഡിഎയ്ക്ക് 120 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിച്ചു. അതേസമയം ടുഡേയ്‌സ് ചാണക്യ എന്‍ഡിഎക്ക് 155 സീറ്റും ആര്‍ജെഡിയുടെ മുന്നണിക്ക് 83 സീറ്റും പ്രവചിച്ചു. എബിപി ന്യൂസ്-നീല്‍സണ്‍ സര്‍വേ പ്രവചിച്ചത് എന്‍ഡിഎക്ക് 130 സീറ്റാണ്. എന്നാൽ ടൈംസ് നൗ- സീ വോട്ടർ ഫലത്തിൽ മാത്രമാണ് ആർജെഡി- ജെഡിയു-കോൺഗ്രസ് മുന്നണിക്ക് ഭൂരിപക്ഷം പ്രവചിക്കപ്പെട്ടത്. എന്നാൽ ഫലം വന്നപ്പോൾ 178 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ആർജെഡി-ജെഡിയു- കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തി. 58 സീറ്റ് മാത്രമാണ് എൻഡിഎയ്ക്ക് ലഭിച്ചത്.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്
2015ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആ ആദ്മി പാർട്ടി വിജയിക്കുമെന്നാണ് എല്ലാ എക്സിററ് പോളുകളും പ്രവചിച്ചത്. പ്രതിപക്ഷമായി ബിജെപി എത്തുമെന്നും പ്രവചിക്കപ്പെട്ടു. പക്ഷേ ആം ആദ്മിയുടെ സീറ്റ് നേട്ടത്തെക്കുറിച്ചുള്ള എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും പാളിപ്പോയി. 70 അംഗ സഭയിൽ ആം ആദ്മി ശരാശരി 38-46 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ 67 സീറ്റാണ് ആം ആദ്മി നേടിയത്. ബിജെപിയാകട്ടെ വെറും 3 സീറ്റും,
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ