കടല്‍മാര്‍ഗ്ഗവും പ്രവാസികളെത്തും; ഒരുങ്ങുന്നത് നാവികസേനയുടെ 3 കപ്പലുകള്‍, യാത്ര ഗള്‍ഫിലേക്ക്
ദില്ലി: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ലോക് ഡൗണിന് ശേഷം തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജ്ജിമാക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ നോര്‍ക്ക വഴി രജിസ്ട്രേഷന്‍ ചെയ്യണമെന്നാണ് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി 9 മണിവരെ മാത്രം 2.25 ലക്ഷം മലയാളികളാണ് നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. 95000 പേര്‍. റജിസ്റ്റർ ചെയ്യുന്നവരെല്ലാം മടങ്ങുമെന്ന പ്രതീക്ഷ സര്‍ക്കാറിനില്ല. അതേസമയം, വായു മാര്‍ഗ്ഗത്തിന് പുറമെ കപ്പല്‍ മാര്‍ഗ്ഗവും പ്രവാസികളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് കേന്ദ്രം.
പ്രവാസികള്‍ക്കായി
തിരികെ എത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. സാധാരണ നിലയിലുള്ള സര്‍വ്വീസുകള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കുക.
നീരീക്ഷണത്തിന് ശേഷം
നീരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് മാറ്റുക. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ സംസാഥനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിമാര്‍ മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കായിരിക്കും ആദ്യപരിഗണന നല്‍കുക.
കപ്പല്‍മാര്‍ഗ്ഗവും
വിമാനമാര്‍ഗ്ഗത്തിന് പുറമെ കപ്പല്‍മാര്‍ഗ്ഗവും വിദേശത്ത് കുടിയവരെ നാട്ടില്‍ എത്തിക്കും. നാവികസേനയുടെ കപ്പലാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യത്തിനായി പുറപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശം
കപ്പലുകള്‍ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ നാവിക സേനയുടെ നടപടി. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇവ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. കൂടുതല്‍ ആളുകളെ നാട്ടില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കപ്പലുകളും സജ്ജമാക്കുന്നത്.
1000 പേരെ
ഐഎൻഎസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിർ ക്ലാസിൽ പെട്ട രണ്ട് ടാങ്ക് ലാൻഡിങ് കപ്പലുകളുമാണ് ഇന്ത്യക്കാരെ കൊണ്ടുവരാനായി ഗള്‍ഫിലേക്ക് പോവുക. 1000 പേരെ കൊണ്ടുവരാനുള്ള ശേഷിയാണ് ഐഎൻഎസ് ജലാശ്വയ്ക്കുള്ളത്. സാമുഹ്യ അകലം പാലിക്കല്‍ നടപ്പാക്കുന്നതോടെ ഇത് 850 ആയി കുറയും.
കൂടുതല്‍ കപ്പലുകള്‍
ടാങ്ക് ലാൻഡിങ് കപ്പലുകളില്‍ നൂറുകണക്കിന് ആളുകളെ വീതം ഉള്‍ക്കൊള്ളാനാകും. ഈ മൂന്നു കപ്പലുകൾക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാൻഡിങ് കപ്പലുകളില്‍ ആറെണ്ണം കൂടി യാത്രകള്‍ക്ക് സജ്ജമായിരിക്കും. ആവശ്യം വരികയാണെങ്കില്‍ ഇവരേയും ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഉപയോഗിക്കും.
ഇന്ത്യന്‍ സ്ഥാനപതി
എത്തേണ്ട തുറമുഖങ്ങളുടെ ദൂരം അനുസരിച്ച് നാല് മുതല്‍ അഞ്ച് ദിവസം വരെ വേണ്ടിവരും കപ്പലുകള്‍ക്ക് ഗള്‍ഫിലെത്താന്‍. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നാണ് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്ലാ സൗകര്യങ്ങളും
അതേസമയം, വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്. അവരെയെല്ലാം കണ്ടെത്തി സഹായിക്കാന്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് വരാന്‍
മറ്റു രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ തിരികെ എത്തിക്കുന്നതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ചിട്ട പാലിക്കണം
തിരികെ വരുന്ന കാര്യത്തില്‍ നാം ചിട്ട പാലിക്കണം. വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വ്വീസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി കാഴ്ചകള്‍ ഇനി ലോകത്ത് എവിടെ നിന്നും കാണാം: സ്റ്റേ ക്യൂരിയസുമായി ടൂറിസം വകുപ്പ്