ജെഎന്‍യു വീണ്ടും സമര ചൂടില്‍; വിദ്യാര്‍ഥികളെ പുറത്താക്കല്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം
ദില്ലി: കനയ്യ കമാറടക്കം അഞ്ച് വിദ്യാര്‍ഥികളെ ജെഎന്‍യുവില്‍ നിന്നും പുറത്താക്കാനുള്ള നിര്‍ദേശം വന്നതിനു പിന്നാലെ ജെഎന്‍യുവില്‍ പ്രക്ഷോഭം ശക്തമാകുന്നു. 21 പേര്‍ക്കെതിരെ നടപടിയെടുക്കാനും ഉന്നതാധികാര സമിതി നിര്‍ദേശം നല്‍കിയതോടെയാണ് ജെഎന്‍യു വീണ്ടും സമരച്ചൂടിലേക്ക് കടന്നത്.
കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കുറ്റം ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന് കോടതി പോലും അംഗീകരിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് ജെഎന്‍യു വിദ്യാര്‍ഥി ആനന്ദ് പ്രകാശ് ചോദിക്കുന്നു. അന്വേഷണം നടത്താതെ ഏകപക്ഷീയമായ തീരുമാനമാണ് സമിതി കൈകൊള്ളുന്നതെന്നും ഈ സമിതി രൂപികരിച്ച് 24 മണിക്കൂറിനകമാണ് മുമ്പ് തങ്ങലെ കോളേജില്‍ നിന്നും പുറത്താക്കിയതെന്നും ആനന്ദ് പറഞ്ഞു.
ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യമാക്കാതെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി കൊടുക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. കനത്ത് പോലീസ് സംരക്ഷണയിലാണ് മാര്‍ച്ച്.
സര്‍വ്വകലാശാല ഉന്നത സമിതി തീരുമാനങ്ങള്‍ പിന്‍വലിക്കുക, ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ഭന്‍ ഭട്ടാചാര്യയെയും ദില്ലി യുണിവേഴ്‌സിറ്റി പ്രൊഫസര്‍ എസ്എആര്‍ ഗിലാനിയെയും വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്.
അതേസമയം ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടി. ഫെബ്രുവരി ഒമ്പതിനാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നത്. അനുസ്മരണ പരിപാടിയില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിലാണ് കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇചതില്‍ കനയ്യ കുമാറിനു മാത്രമാണ് ജാമ്യം കിട്ടിയത്.