എന്താണ് ഫ്‌ലോർ ടെസ്റ്റ്? വിശ്വാസവോട്ട് എന്ത്? എങ്ങനെ നടത്താം? എങ്ങനെ അട്ടിമറിക്കാം? അറിയേണ്ടതെല്ലാം
ബെംഗളൂരു: കര്‍ണാടകത്തില്‍ വിധിനിര്‍ണയ ദിനമാണ്. യെദ്യൂരപ്പയുടേയും ബിജെപിയുടേയും മാത്രമല്ല, കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും കൂടിയാണ്. ഒരുപക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂടി വിധി നിര്‍ണയം ആയിരിക്കും വിധാന്‍ സൗധയിലെ വിശ്വാസ വോട്ടെടുപ്പിലൂടെ നടക്കാന്‍ പോകുന്നത്.
ഫ്‌ലോര്‍ ടെസ്റ്റ് എന്ന വാക്കിലൂടെ ആണ് ആ അഗ്നിപരീക്ഷയെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഗവര്‍ണറുടെ ക്ഷണപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച മുഖ്യമന്ത്രി തന്റെ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കേണ്ട പരീക്ഷണം തന്നെയാണ് ഫ്‌ലോര്‍ ടെസ്റ്റ്.
കര്‍ണാടകത്തില്‍ അത് ഏറെ വിവാദങ്ങളുടെ ഇടയില്‍ ആണെന്ന് മാത്രം. എന്തുകൊണ്ട് യെദ്യൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു എന്നത് തന്നെയാണ് പ്രശ്‌നം. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എംഎല്‍എമാരുടെ പേര് വിവരങ്ങളോ അവരുടെ ഒപ്പോ പോലും ഉണ്ടായിരുന്നില്ല. എന്നാലും ആ പരീക്ഷ യെദ്യൂരപ്പ ജയിക്കുമോ? എന്താണ് ആ അഗ്നിപരീക്ഷയിലെ കടമ്പകള്‍...

ഫ്‌ലോര്‍ ടെസ്റ്റ്
ഭൂരിപക്ഷം സംബന്ധിച്ച് സംശയം ഉയരുന്ന സാഹചര്യത്തില്‍ ഗവര്‍ണറാല്‍ നിയമിതനായ മുഖ്യമന്ത്രി, സഭയില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടതിനെ തന്നെയാണ് ഫ്‌ലോര്‍ ടെസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ അത് വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു എന്ന് മാത്രം. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.

വിശ്വാസവോട്ട്
ഭൂരിപക്ഷം തെളിയിക്കാന്‍ മുന്നോട്ട് വയ്ക്കുവന്നുതാണ് വിശ്വാസ പ്രമേയം. ഈ പ്രമേയത്തെ എത്ര പേര്‍ പിന്തുക്കുന്നു, പിന്തുണയ്ക്കുന്നില്ല എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ. വിശ്വാസവോട്ടില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി രാജിവച്ചൊഴിയേണ്ടി വരും.

എങ്ങനെ വിശ്വാസവോട്ട്?
വിശ്വാസ പ്രമേയം എങ്ങനെ വോട്ടിനിടും എന്നതാണ് ഇപ്പോള്‍ കര്‍ണാടകത്തിലെ ഏറ്റവും വലിയ വിവാദം. പ്രൊടെം സ്പീക്കര്‍ ആയി കെജി ബൊപ്പയ്യയെ നിയമിച്ചതോടെ കോണ്‍ഗ്രസ്സിനും ജെഡിഎസ്സിനും ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ട്. നിയമസഭയിലെ കാര്യങ്ങളില്‍ അന്തിമ വാക്ക് സ്പീക്കര്‍ തന്നെയാണ്. ബൊപ്പയ്യയാണെങ്കില്‍ സര്‍ക്കാരിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നതില്‍ ചീത്തപ്പേരുള്ള ആളും ആണ്.

ശബ്ദവോട്ട്
ശബ്ദവോട്ടാണ് പലപ്പോഴും നിയമസഭകളിലും പാര്‍ലമെന്റിലും നിയമങ്ങള്‍ പാസാക്കാന്‍ ഉപയോഗിക്കാറുള്ളത്. ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍ ശബ്ദവോട്ടിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുകയും ഇല്ല.
എന്നാല്‍ കര്‍ണാടകത്തില്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. രണ്ട് പേരും ഏതാണ്ട് തുല്യ ശക്തികളാണ്. പ്രൊടെം സ്പീക്കര്‍ ശബ്ദവോട്ടിന് മുന്നോട്ട് വന്നാല്‍ അത് പ്രതിപക്ഷം അംഗീകരിക്കാന്‍ സാധ്യതയില്ല.

ഡിവിഷവന്‍ വോട്ട്
ഡിവിഷന്‍ വോട്ടിങ് ആണ് വിശ്വാസ പ്രമേയത്തില്‍ ഉപയോഗിക്കാവുന്ന മറ്റൊന്ന്. ഇത് പ്രകാരം ഇലക്ട്രോണിക് വോട്ടിങോ, ബാലറ്റ് വോട്ടിങോ, സ്ലിപ്പ് നല്‍കിയുള്ള വോട്ടിങോ നടത്താം.
എന്തായാലും ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായം കര്‍ണാടകത്തില്‍ ഉപയോഗിക്കാന്‍ ഉള്ള സാധ്യതകള്‍ ഇല്ല. ബാലറ്റ് ഉപയോഗിച്ചുള്ള രഹസ്യ വോട്ടിങും നടക്കില്ല. രഹസ്യ ബാലറ്റ് അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

എഴുന്നേറ്റ് നില്‍ക്കുക
വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷം അതിനെ പിന്തുണയ്കികുന്ന എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്ന് പിന്തുണയ്ക്കുക എന്നതാണ് മറ്റൊരു രീതി. എന്നാല്‍ ഇത് പോലും അട്ടിമറികള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ, സംഘര്‍ഷത്തിലേക്ക് പോലും നയിച്ചേക്കാം എന്ന ആശയക്കുഴപ്പവും സൃഷ്ടിക്കും.

റോള്‍ കോള്‍
കര്‍ണാടകത്തില്‍ ഉപയോഗിക്കാന്‍ ഏറ്റവും സാധ്യതയുള്ളതും, ഉപയോഗിക്കപ്പെടണം എന്ന് ജനാധിപത്യവാദികള്‍ വിശ്വസിക്കപ്പെടുകയും ചെയ്യുന്നത് 'റോള്‍ കോള്‍' മോഡല്‍ ആണ്.
എംഎല്‍എമാരെ പ്രത്യേക ബ്ലോക്കുകളാക്കി തിരിച്ച് വോട്ട് രേഖപ്പെടുത്തുന്നതാണ് റോള്‍ കോള്‍ രീതി. തമിഴ്‌നാട്ടില്‍ പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത് ഈ രീതിയില്‍ ആയിരുന്നു.
Recommended Video


പ്രൊടെം സ്പീക്കര്‍
എന്തായാലും ഇക്കാര്യങ്ങളില്‍ എല്ലാം സ്പീക്കര്‍ക്ക് വിവേചനാധികാരം ഉണ്ട് എന്നതാണ് സത്യാവസ്ഥ. മുമ്പ് യെദ്യൂരപ്പ സര്‍ക്കാരിനെ രക്ഷിക്കാന്‍ വിമത സ്വരം ഉയര്‍ത്തിയ സ്വന്തം പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ ചരിത്രം ഉള്ള ആളാണ് പ്രൊടെം സ്പീക്കര്‍ ബൊപ്പയ്യ.












Click it and Unblock the Notifications