ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടി; നീട്ടിയത് ആറ് മാസത്തേക്ക്, സംവരണ ഭേദഗതി ബില്ലും പാസാക്കി!
ദില്ലി: ജമ്മു കശ്മീരില്‍ ആറ് മാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍ രാജ്യസഭ പാസ്സാക്കി. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരുന്നതിനുള്ള ബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ക്കൊചുവിലാണ് ബിൽ പാസാക്കിയത്. സമാജ് വാദി പാര്‍ട്ടിയുടെയും ബിജു ജനതാദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസ്സായത്.
പിഡിപി സര്‍ക്കാരിന് ബിജെപി നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും ഭരണപ്രതിസന്ധിയുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് 2018 ജൂണ്‍ മുതല്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരുന്നതിനുള്ള ബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തോട് സഹിഷ്ണുത കാണിയ്ക്കാത്ത നയമാണ് കേന്ദ്രസർക്കാരിന്റേത്. ജമ്മു കാശ്മീരിൽ വികസനം കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണന്ന് രാജ്യസഭയിൽ ബില്ലവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ ജോലികളിലും പഠന കോഴ്‍സുകളിലും സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംവരണ ഭേദഗതി ബില്ലും രാജ്യസഭ പാസാക്കി. ഈ രണ്ട് ബില്ലുകളും നേരത്തേ ലോക്സഭ പാസ്സാക്കിയിരുന്നതാണ്. ഇനി ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും.
ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്ത് നിന്ന് കാശ്മീരിനെ പറിച്ചുമാറ്റാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കശ്മീരില്‍നിന്ന് പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളും കശ്മീരിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിനായി സംസാരിച്ച സൂഫികള്‍ കശ്മീരിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെുകയും ചെയ്തിട്ടുണ്ട്. അവരും കശ്മീരിൽ നിന്ന് പുറത്താക്കപ്പെട്ടു. കശിമീരിന്റെ സംസ്ക്കാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ അവരെകുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.