ലക്ഷ്യം ഉന്നതര്‍, പല പേരിലുമെത്തും, പിന്നീട് പണം കൈക്കലാക്കും, ഇവരെ സൂക്ഷിക്കുക!!
വ്യാജപ്പേരുകളില്‍ ഉന്നതരില്‍ നിന്നു പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍
ദില്ലി: മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും കബളിപ്പിച്ചു പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. രണ്ടു പേരെയാണ് ദില്ലി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡ് റവന്യു മന്ത്രിയായ അമര്‍ കുമാര്‍ ബൗരിയെ കബളിപ്പിച്ചു പണം തട്ടിയെടുക്കാന്‍ ശ്രമിക്കവെയാണ് സഞ്ജയ് തിവാരി എന്നയാള്‍ പിടിയിലായത്. ഇയാളുടെ സഹായി ഗൗരവ് ശര്‍മയെയും പിടികൂടി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് താനെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി സംഭാവന നല്‍കണമെന്നുമായിരുന്നു ഇയാള്‍ മന്ത്രിയോടു പറഞ്ഞത്. തിവാരി നേരിട്ടല്ല മന്ത്രിയെ സമീപിച്ചത്. പണം ആവശ്യപ്പെട്ട് ഇയാള്‍ ഗൗരവിനെ ജനുവരി 24നു ജാര്‍ഖണ്ഡ് ഭവനിലേക്ക് അയക്കുകയായിരുന്നു.

2014 വരെ തിവാരിക്കു ജാര്‍ഖണ്ഡ് ഭവനില്‍ താല്‍ക്കാലിക ജോലിയുണ്ടായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇയാള്‍ക്കു ജോലി നഷ്ടമാവുകയായിരുന്നു. അതിനു ശേഷമാണ് തിവാരി തട്ടിപ്പിലേക്കു തിരിയുന്നത്. ഇതിനകം 12ല്‍ അധികം ഉദ്യാഗസ്ഥരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും തിവാരി പണം തട്ടിയെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മറ്റു പല നേതാക്കളുടെയും പേഴ്‌സനല്‍ സെക്രട്ടറിയെന്നു പറഞ്ഞാണ് ഇയാള്‍ പണം കൈക്കലാക്കിയിരുന്നതെന്നു പോലിസ് അറിയിച്ചു.

പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കണമെന്നാവശ്യപ്പെട്ട് തിവാരി നിരവധി തവണ ഫോണില്‍ വിളിച്ചതായി മന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി പരാതിയില്‍ പറയുന്നു. ഡിഎസ്പി മധുര്‍ വര്‍മ, എസിപി സഞ്ജയ് സെഹരാവത്ത് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിച്ചത്. ഏറെ നാളായി തിവാരിയുള്‍പ്പെടുന്ന സംഘം പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒടുവിലാണ് ഇവരെ പിടികൂടിയത്.
ലക്ഷ്യം വയ്ക്കുന്നയാളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമേ തട്ടിപ്പിന് ഇറങ്ങാറുള്ളൂവെന്ന് ചോദ്യം ചെയ്യലില്‍ തിവാരി പോലിസിനോടു പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തും ഉന്നത പദവി വാഗ്ദാനം ചെയ്തും പണം തട്ടിയെടുത്തിട്ടുണ്ടെന്ന് തിവാരി വെളിപ്പെടുത്തി. തിവാരി ഒരിക്കലും പണം നേരിട്ട് കൈപ്പറ്റിയിരുന്നില്ല. പണം വാങ്ങാന്‍ ഗൗരവിനെയാണ് ഇയാള്‍ സ്ഥിരമായി നിയോഗിച്ചിരുന്നത്. ജോലി തേടി നടക്കുന്ന നിരവധി യുവാക്കളെയും തിവാരി തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി. ഇന്റര്‍വ്യൂ നടത്തിയാണ് യുവാക്കളെ പ്രത്യേകം ചുമതലകള്‍ ഏല്‍പ്പിച്ചിരുന്നതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications