മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ കണ്ണ് നഷ്ടമാകുന്നത് തുടര്‍ക്കഥ; കാരണഭൂതന് എലിയെന്ന് അധികൃതര്‍
ഭോപ്പാല്‍: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളില്‍ നിന്ന് കണ്ണുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ സാഗര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് ആണ് 15 ദിവസത്തിന് ഉള്ളില്‍ രണ്ട് മൃതദേഹങ്ങളില്‍ നിന്ന് ഓരോ കണ്ണുകള്‍ വീതം ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
അതേസമയം എലി കടിച്ചെടുത്തതായിരിക്കും കണ്ണുകള്‍ എന്നാണ് പ്രാഥമിക നിഗമനത്തില്‍ മനസിലാകുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൃതദേഹങ്ങളില്‍ നിന്ന് കണ്ണുകള്‍ കാണാതായ ആദ്യ കേസ് ജനുവരി 4 നും രണ്ടാമത്തേത് ജനുവരി 19 നും ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേത് ഗ്രാമത്തിലെ ഒരു ഫാമില്‍ ബോധരഹിതനായി വീണ മോത്തിലാല്‍ ഗൗണ്ടിനെ (32) ജനുവരി നാലിന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് ഇദ്ദേഹം മരിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി ഡോക്ടര്‍ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടത്. ആ സമയം ഡീപ് ഫ്രീസറിന്റെ തകരാര്‍ മൂലം മൃതദേഹം മോര്‍ച്ചറിയില്‍ തുറന്ന മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് മോര്‍ച്ചറി ജീവനക്കാര്‍ പറയുന്നത്.
'നോ എന്നാല്‍ നോ തന്നെ'; അനുവാദമില്ലാതെ ഒരു സ്ത്രീയുടേയും ദേഹത്ത് തൊടരുതെന്ന് ഹൈക്കോടതി
സമാനമായി ജനുവരി 16 ന് മരണപ്പെട്ട രമേഷ് അഹിവാറിന്റെ (25) മൃതദേഹത്തിലും മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ച ശേഷം കണ്ണ് നഷ്ടപ്പെടുകയായിരുന്നു. ജനുവരി 15 ന് ആരോടും പറയാതെ വീട് വിട്ടിറങ്ങിയതായിരുന്നു രമേഷ് അഹിവാര്‍. പിറ്റേന്ന് ഇയാളെ പരിക്കുകളോടെ കണ്ടെത്തി. അന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച ഇയാലെ വെന്റിലേറ്ററിലാക്കിയിരുന്നു.
'പുകഞ്ഞ കൊള്ളി പുറത്ത്'; 38 പേരെ സസ്പെന്റ് ചെയ്ത് കോൺഗ്രസ്, നടപടി 6 വർഷത്തേക്ക്
എന്നാല്‍ രാത്രിയോടെ മരിച്ചു. സംഭവം പൊലീസില്‍ അറിയിക്കുകയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനുവരി 19 ന് ഡീപ് ഫ്രീസറില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ഈ മൃതദേഹത്തില്‍ നിന്നും ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അഭിഷേക് താക്കൂര്‍ പറഞ്ഞു.
മൃതദേഹത്തിന്റെ കണ്ണില്‍ എലി കടിച്ച് കീറാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണം വിരല്‍ചൂണ്ടുന്നത്. മോര്‍ച്ചറിയില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് എന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും എന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരോട് വിശദീകരണം തേടിയിട്ടുണ്ട്.