ബിജെപിയെ വഴിവിട്ട് സഹായിച്ചോ? ആരോപണം നിഷേധിച്ച് ഫേസ്ബുക്ക് ഇന്ത്യ മേധാവി, നിഷ്പക്ഷമെന്ന്!!
ദില്ലി: ഇന്ത്യയിൽ ഫേസ്ബുക്ക് ബിജെപിയ്ക്ക് പാർട്ടിയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന വാദം കൊഴുക്കുമ്പോൾ ഫേസ്ബുക്ക് ഇന്ത്യ മേധാവി പാർലമെന്ററി കാര്യ സമിതിക്ക് മുമ്പാകെ ഹാജരായി. ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹനനാണ് ഐടി പാർലമെന്ററി കാര്യ സമിതിയ്ക്ക് മുമ്പാകെ ഹാജരായിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബിജെപിയോട് ചായ് വ് പുലർത്തിയെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്കെതിരെ ശബ്ദമുയർത്തിയ ഫേസ്ബുക്ക് പേജുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇടപാട് പറഞ്ഞുറപ്പിക്കുന്നത് ടെലിഗ്രാം വഴി: മയക്കുമരുന്ന് വീട്ടിലെത്തിച്ച് നൽകും, അനൂപിന്റെ മൊഴി
ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഫേസ്ബുക്ക് അധികൃതരെ പാർലമെന്ററി കാര്യ സമിതി വിളിച്ച് വരുത്തിയിട്ടുള്ളത്. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരാണ് പാർലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷൻ. ഫേസ്ബുക്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പാർലമെന്ററി കാര്യ സമിതി ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ നിക്ഷ്പക്ഷത, പൌരന്മാരുടെ അറിയാനുള്ള അവകാശം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൈബർ കുറ്റകൃത്യങ്ങളുടെ വർധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സമിതി ഫേസ്ബുക്കിന്റെ നിലപാടും തേടിയിട്ടുണ്ട്.
പാർലെന്ററി സമിതിയ്ക്ക് മുമ്പിൽ ഹാരജായ അജിത് മോഹനൻ വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട ഫേസ്ബുക്കിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഫേസ്ബുക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ് വ് കാണിച്ചിട്ടില്ലെന്നുമാണ് സമിതിയ്ക്ക് മുമ്പാകെ വ്യക്തമാക്കിയത്. ഇതേ സമിതിയ്ക്ക് മുമ്പാകെ കേന്ദ്ര ഐടി മന്ത്രാലയ വക്താക്കളോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 30 അംഗങ്ങളുള്ള പാർലമെന്ററി പാനലിൽ 15 പേർ ബിജെപിയിൽ നിന്നുള്ളവരോ സഖ്യകക്ഷിയിൽ നിന്നുള്ളവരോ ആണ്. കോൺഗ്രസിന് മൂന്നും തൃണമൂൽ, ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, സിപിഎം, ടിആർഎസ് എന്നീ പാർട്ടികൾക്ക് ഓരോ അംഗങ്ങളും പാർലമെന്ററി കാര്യ സമിതിയിലുണ്ട്.
ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അംഖി ദാസിന്റെ പോസ്റ്റും വിവാദത്തിന് ആധാരമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദി സർക്കാർ അധികാരം നിലനിർത്തിയതോടെ അംഖി ഫേസ്ബുക്കിലെ ജീവനക്കാരുടെ ആഭ്യന്തര ഗ്രൂപ്പിലിട്ട പോസ്റ്റും വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടിരുന്നു. ''മോദിയുടെ വിജയത്തിന് നമ്മൾ തിരികൊളുത്തി, ബാക്കിയുള്ളത് ചരിത്രമായിരുന്നു. മുപ്പത് വർഷം വേണ്ടി വന്നു ഇന്ത്യയിലെ സ്റ്റേറ്റ് സോഷ്യലിസത്തിന്റെ വേര് പിഴുതെറിയാൻ" ഇതായിരുന്നു അംഖി ദാസിന്റെ പോസ്റ്റ്. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.