ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു; പടിയിറക്കം വിവാദങ്ങൾക്ക് പിന്നാലെ
ദില്ലി; ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു. മാസങ്ങൾ നീണ്ട വിവാദങ്ങൾക്ക് പിന്നാലെയാണ് അംഖി ദാസിന്റെ രാജി. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല രാജിയെന്ന് കമ്പനി അറിയിച്ചു. ഇനി പൊതുപ്രവർത്തനമാണ് അവരുടെ ലക്ഷ്യമെന്നും മുന്നോട്ടുള്ള ഭാവിക്ക് ആശംസകൾ നേരുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഫേസ്ബുക്കിൻരെ ബിജെപി ചായ്വിനെചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ അംഖി ദാസ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമിതിയുടെ മുന്നില്‍ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണ - മധ്യേഷ്യന്‍ വിഭാഗത്തിലെ പബ്ലിക് പോളിസി ഡയറക്ടറായിരുന്നു അംഖി ദാസ്. വിദ്വേഷ പ്രസംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ അംഖി ദാസ് ബിജെപി അനുകൂല നിലപാട് കാണിച്ചുവെന്ന ആരോപണങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. വാൾസ്ട്രീറ്റ് ജേണലായിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അംഖി ദാസ് ഇടപെടൽ നടത്തിയെന്നായിരുന്നു റിപ്പോർട്ട്.
ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൻ തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നായിരുന്നു അംഖി ദാസിന്റെ വിശദീകരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഇതിനെതിരെ കമ്പനിയിലെ ജീവനക്കാർ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് എതിരാണ് അംഖി ദാസിന്റെ നടപടിയെന്നായിരുന്നു ജീവനക്കാർ ആരോപിച്ചത്, എന്നായിരുന്നു വാൾസ്ട്രീറ്റ് റിപ്പോർട്ട്.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനും ഫെയ്സ്ബുക്ക് നടപടിക്കുമെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് ഇന്ത്യ ബിജെപി അനുകൂല പ്രചരണം നടത്തുന്നുവെന്ന് കോൺഗ്രസ് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുംക്കർബർഗിന് കത്തയച്ചിരുന്നു.അതേസമയം അംഖിദാസ് പക്ഷപാതം കാണിച്ചിട്ടില്ലെന്നായിരുന്നു ഫെയ്സ്ബുക്ക് നൽകിയ വിശദീകരണം.